Monday, July 6, 2009
DRAVID AGAIN
ദ്രാവിഡ് സാധ്യതാ സംഘത്തില്‍
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനായി നടത്തിയ മികച്ച ബാറ്റിംഗ് പ്രകടനവും, ഷോട്ട് പിച്ച് പന്തുകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ മുന്‍നിരക്കാര്‍ കളി മറക്കുന്നതും രാഹുല്‍ ദ്രാവിഡിന് തുണയാവുന്നു. സെപ്‌തംബറില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള മുപ്പതംഗ ഇന്ത്യന്‍ സാധ്യതാ ടീമിനെ ഇന്നലെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ ദ്രാവിഡിന് സ്ഥാനം ലഭിച്ചത് മേല്‍പ്പറഞ്ഞ രണ്ട് വ്യക്തമായ കാരണങ്ങളാലാണ്. രണ്ട് വര്‍ഷത്തോളമായി ഇന്ത്യന്‍ ഏകദിന സംഘത്തില്‍ അംഗമല്ല ദ്രാവിഡ്. അദ്ദേഹം അവസാനമായി രാജ്യത്തിനായി ഏകദിനം കളിച്ചത് 2007 ഒക്ടോബറില്‍ നാഗ്‌പ്പൂരില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു. മഹേന്ദ്രസിംഗ് ധോണി ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകനാവുകയും ടീം കൂടുതല്‍ മല്‍സരങ്ങള്‍ ജയിക്കുകയും ചെയ്‌തതിനെ തുടര്‍ന്നാണ് ഏകദിന സംഘത്തില്‍ നിന്ന് ദ്രാവിഡ് ഉള്‍പ്പെടെയുളള സീനിയര്‍ താരങ്ങളെ മാറ്റിനിര്‍ത്തിയത്. സാധ്യതാ സംഘത്തില്‍ നിന്ന് തഴയപ്പെട്ടവര്‍ ഇര്‍ഫാന്‍ പത്താനും എസ്.ശ്രീശാന്തുമാണ്. ഇര്‍ഫാനെ പുറത്താക്കിയതിന് കാരണമില്ല. ശ്രീശാന്ത് അല്‍പ്പകാലമായി പുറം വേദനക്ക് ചികില്‍സയിലാണ്.
ഇന്നലെ ഇവിടെ ചേര്‍ന്ന യോഗത്തില്‍ വെച്ച് സെലക്ട് ചെയ്യപ്പെട്ട താരങ്ങള്‍ ഇവരാണ്: എം.എസ് ധോണി, വീരേന്ദര്‍ സേവാഗ്, ഗൗതം ഗാംഭീര്‍, യുവരാജ് സിംഗ്, രോഹിത് ശര്‍മ്മ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുരേഷ് റൈന, യൂസഫ് പത്താന്‍, അഭിഷേക് നായര്‍, ഇഷാന്ത് ശര്‍മ്മ, സഹീര്‍ഖാന്‍, ആര്‍.പി സിംഗ്, പ്രവീണ്‍ കുമാര്‍, ഹര്‍ഭജന്‍സിംഗ്, പ്രഗ്യാന്‍ ഒജ, രവീന്ദു ജഡേജ, ദിനേശ് കാര്‍ത്തിക്, മുനാഫ് പട്ടേല്‍, ആര്‍.അശ്വിന്‍, എം.വിജയ്, അമിത് മിശ്ര, അജിന്‍ക രഹാനെ, ധവാല്‍ കുല്‍ക്കര്‍ണി, എസ്.ബദരീനാഥ്, ആശിഷ് നെഹ്‌റ, വീരാത് കോഹ്‌ലി, ഭുവനേശ്വര്‍ കുമാര്‍ സിംഗ്, റിഥിമാന്‍സാഹ, പങ്കജ് സിംഗ്.
ഐ.പി.എല്‍ ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് സംഘം ഫൈനല്‍ വരെയെത്തിയതില്‍ രാഹുല്‍ ദ്രാവിഡിന്റെ ബാറ്റിംഗിന് കാര്യമായ പങ്കുണ്ടായിരുന്നു. ഏകദിന ക്രിക്കറ്റിനും, 20-20 ക്രിക്കറ്റിനും അനുയോജ്യനല്ല ദ്രാവിഡെന്ന പ്രചാരണത്തിനിടെയാണ് മികച്ച പ്രകടനങ്ങളുമായി ലഭിക്കുന്ന അവസരങ്ങള്‍ അദ്ദേഹം ഉപയോഗപ്പെടുത്തിയത്. ഇതാണ് സെലക്ടര്‍മാരുടെ പിന്തുണക്ക് കാരണം. രാജ്യത്തിനായി 333 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട് ദ്രാവിഡ്. ബാറ്റിംഗ് ശരാശരി 39.49 ആണ്. ഏകദിന ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് പിന്നിട്ട മൂന്നാമത്തെ ബാറ്റ്‌സ്‌മാനായ ദ്രാവിഡ് ഷോട്ട് പിച്ച് പന്തുകളെ പ്രതിരോധിക്കുന്നതിലും മിടുക്കനാണ്.
ഇംഗ്ലണ്ടില്‍ നടന്ന 20-20 ലോകകപ്പില്‍ ഇന്ത്യ പരാജയപ്പെടാന്‍ പ്രധാന കാരണമായത് ഷോട്ട് പിച്ച് പന്തുകള്‍ പ്രതിരോധിക്കുന്നതില്‍ യുവ താരങ്ങളായ രോഹിത് ശര്‍മ്മയും സുരേഷ് റൈനയും ഗൗതം ഗാംഭീറും യൂസഫ് പത്താനുമെല്ലാം പരാജയപ്പെട്ടതാണ്. പുതിയ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരെ കബളപ്പിക്കാന്‍ ഏറ്റവും നല്ല ആയുധം ഷോട്ട് പിച്ച് പന്തുകളാണെന്ന് ദക്ഷിണാഫ്രിക്കയുടെയും വിന്‍ഡീസിന്റെയും ഇംഗ്ലണ്ടിന്റെയുമെല്ലാം ബൗളര്‍മാര്‍ തെളിയിച്ചിരുന്നു.
പാക്കിസ്‌താനില്‍ നിശ്ചയിച്ചിരുന്ന ചാമ്പ്യന്‍സ് ട്രോഫി വളരെ വൈകി ദക്ഷിണാഫ്രിക്കയില്‍ നടക്കുമ്പോള്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക് വെല്ലുവിളി ഷോട്ട് പിച്ച് പന്തുകള്‍ തന്നെയായിരിക്കും.
ഇര്‍ഫാന് തിരിച്ചടി
ബറോഡ: ശിവാംഗി ദേവിനെ ജീവിതസഖിയാക്കി ലഭിച്ചതിലുള്ള ആഹ്ലാദത്തിലായിരുന്നു കുറച്ച് ദിവസമായി ഇര്‍ഫാന്‍ പത്താന്‍. പക്ഷേ ഇന്നലെ അദ്ദേഹത്തിന് കനത്ത ആഘാതമേകിയാണ് ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യന്‍ സെലക്ടര്‍മാര്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിലെ മുപ്പത് പ്രതിഭകളെ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതില്‍ ഇടം നേടാന്‍ കഴിയാത്തതിന്റെ കാരണം ഇര്‍ഫാന് വ്യക്തമല്ല. കപില്‍ദേവിന് ശേഷം ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച ഓള്‍റൗണ്ടറായി വിശേഷിപ്പിക്കപ്പെട്ട ബറോഡ ബോംബര്‍ ഇപ്പോള്‍ സെലക്ടര്‍മാര്‍ക്ക് അനഭിമതനായതിന്റെ കാരണം വ്യക്തമല്ല. ഇംഗ്ലണ്ടില്‍ നടന്ന 20-20 ലോകകപ്പില്‍ ഇര്‍ഫാന്‍ കളിച്ചിരുന്നു. അതിന് ശേഷം ഇന്ത്യന്‍ ടീം വിന്‍ഡീസില്‍ പര്യടനം നടത്തിയപ്പോള്‍ ആ സംഘത്തില്‍ അദ്ദേഹമുണ്ടായിരുന്നില്ല. പരുക്കില്‍ നിന്നെല്ലാം മുക്തനായി സജീവ ക്രിക്കറ്റില്‍ ശക്തനായി നിലകൊള്ളുകയാണിപ്പോള്‍ ഇര്‍ഫാന്‍ . ഈ സമയത്താണ് സെലക്ടര്‍മാര്‍ ചതിച്ചിരിക്കുന്നത്. ഇര്‍ഫാനെ കൂടാതെ എസ്.ശ്രീശാന്ത്, റോബിന്‍ ഉത്തപ്പ എന്നിവരെയെല്ലാം തഴഞ്ഞിട്ടുണ്ട്.
കഴിഞ്ഞയാഴ്‌ച്ചയാണ് ഇര്‍ഫാന്റെ ആറ് വര്‍ഷം ദീര്‍ഘിച്ച പ്രണയത്തിന് വീട്ടുകാരുടെ അംഗീകാരം ലഭിച്ചത്. ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്റെ മകളായ ശിവാംഗി അവിടെ ചാര്‍ട്ടേഡ്‌് അക്കൗണ്ടന്റാണ്. ഓസ്‌ട്രേലിയന്‍ ആസ്ഥാനമായ കാന്‍ബറയില്‍ വെച്ചാണ് ഇര്‍ഫാന്‍ ശിവാംഗിയെ ആദ്യമായി കണ്ടത്. ആദ്യ കാഴ്‌ച്ചയില്‍ തന്നെ അനുരാഗം പൂത്തെങ്കിലും അത് കാര്യമായിരുന്നില്ല. പക്ഷേ പിന്നീട് പലപ്പോഴായി ഇരുവരും മുഖാമുഖം കണ്ടു. വിവാഹകാര്യം ചോദിച്ചപ്പോള്‍ ശിവാംഗി അനുകൂല മറുപടിയാണ് ഇര്‍ഫാന് നല്‍കിയത്. അപ്പോഴും രണ്ട് കുടുംബങ്ങളും അംഗീകരിച്ചില്ല. രണ്ടാഴ്‌ച്ച മുമ്പാണ് പ്രണയത്തിന്റെ ആഴം മനസ്സിലാക്കി വീട്ടുകാര്‍ പച്ചകൊടി കാട്ടിയത്. ബറോഡയില്‍ വെച്ച് പരമ്പരാഗത രീതിയില്‍ വിവാഹം നടത്തുമെന്ന് പ്രഖ്യാപിച്ച് ഇര്‍ഫാന്‍ സന്തോഷവാനായി നില്‍ക്കവെയാണ്‌് ഇരുട്ടടിയായി സെലക്ടര്‍മാരുടെ തീരുമാനമെത്തിയത്.
ഇപ്പോഴും അവിശ്വസനീയം
ലണ്ടന്‍: ടെന്നിസ് ലോകത്തിന്റെ നെറുകയിലാണ് താനെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല റോജര്‍ ഫെഡ്‌റര്‍ക്ക്....പതിനഞ്ച് ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങളുമായി, പീറ്റ് സംപ്രാസിനേക്കാളും ഉയരത്തില്‍ നില്‍ക്കുമ്പോള്‍ അതങ്ങ് പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍ കഴിയാതെ വിനീതനാവുകയാണ് ഇരുപത്തേഴുകാരന്‍. കഴിഞ്ഞ ദിവസം നടന്ന വിംബിള്‍ഡണ്‍ ഫൈനലില്‍ അമേരിക്കന്‍ താരം ആന്‍ഡി റോഡിക്കിനെ അഞ്ച് സെറ്റ്‌് ദീര്‍ഘിച്ച മാരത്തോണ്‍ പോരാട്ടത്തില്‍ തോല്‍പ്പിച്ചത് വഴി ഫെഡ്‌ററുടെ സമ്പാദ്യത്തിലെത്തിയത് പതിനഞ്ചാമത് ഗ്രാന്‍ഡ്‌സ്ലാം കിരീടമായിരുന്നു. അമേരിക്കയുടെ ഇതിഹാസ താരം പീറ്റ് സംപ്രാസ് നേടിയ പതിനാല് കിരീടങ്ങളായിരുന്നു ഇത് വരെയുള്ള റെക്കോര്‍ഡ്. ഫെഡ്‌റര്‍ റെക്കോര്‍ഡ് സ്വന്തമാക്കുന്നത് കാണാന്‍ വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ സംപ്രാസും ബ്യോണ്‍ ബോര്‍ഗുമെല്ലാമെത്തിയിരുന്നു. ലോകം കീഴടക്കിയ താരങ്ങളുടെ സാന്നിദ്ദ്യത്തില്‍ ഏറ്റവും മികച്ച മല്‍സരം കളിക്കാനായതും റെക്കോര്‍ഡ് നേടാനായതും ഒരു സ്വപ്‌നം പോലെയാണ് തോന്നുന്നതെന്ന് സ്വിസുകാരന്‍ പറഞ്ഞു.
എനിക്കിപ്പോഴും ഒന്നും വിശ്വസിക്കാന്‍ കഴിയുനനില്ല. കഴിഞ്ഞ രണ്ടാഴ്‌ച്ചയായി എനിക്ക് ചുറ്റും പലതും നടക്കുന്നു. എനിക്ക് മാത്രമല്ല ലോക ടെന്നിസിനും പ്രിയപ്പെട്ട ദിനത്തില്‍ എല്ലാവരോടും നന്ദി പറയുകയാണെന്ന് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഫൈനല്‍ മല്‍സരത്തില്‍ അല്‍പ്പം സമ്മര്‍ദ്ദമധികമായിരുന്നുവെന്ന് ഫെഡ്‌റര്‍ സമ്മതിച്ചു. ടെന്നിസ് ചരിത്രത്തില്‍ സ്ഥാനം പിടിക്കാന്‍ പോവുന്ന ഒരു മല്‍സരത്തിലാണ് കളിക്കുന്നത്. കളി കാണാന്‍ പീറ്റ് സംപ്രാസ് ഉള്‍പ്പെടെ ടെന്നിസ് ലോകത്തെ വിഖ്യാതരായ താരങ്ങള്‍-ഈ അതിസമ്മര്‍ദ്ദത്തിലും നോര്‍മല്‍ ഗെയിം കളിക്കാനാണ് ശ്രമിച്ചത്. ആന്‍ഡി റോഡിക് ശക്തനായ പ്രതിയോഗിയായിരുന്നു. ആദ്യ സെറ്റ് അദ്ദേഹം നേടിയപ്പോള്‍ പരിഭ്രമം തോന്നിയില്ല. മല്‍സരത്തിലേക്ക് പതുക്കെ കടന്നുചെല്ലാനാണ് താന്‍ ശ്രമിച്ചതെന്നും ആറാം തവണ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയ ഫെഡ്‌റര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ സെന്റര്‍ കോര്‍ട്ടില്‍ നടന്ന അവസാന പോരാട്ടത്തില്‍ റാഫേല്‍ നദാലിന് മുന്നില്‍ ഫെഡ്‌റര്‍ പരാജയപ്പെട്ടിരുന്നു. അന്നും അതിസമ്മര്‍ദ്ദം തന്നെയായിരുന്നു പ്രശ്‌നം. തുടര്‍ച്ചയായി അഞ്ച് തവണ കിരീടം സ്വന്തമാക്കിയ മൈതാനമായിട്ടും നദാലിനെ നേരിട്ടപ്പോഴുണ്ടായ ടെന്‍ഷനാണ് അന്ന് വില്ലനായത്. അത്തരം സംഭവം ആവര്‍ത്തിക്കരുതെന്ന് മനസ്സിലാക്കി തന്നെയാണ് കളിച്ചത്. ഫൈനല്‍ തലേന്ന് നടത്തിയ ഡിന്നര്‍ പാര്‍ട്ടിയില്‍ വെച്ച് കണ്ടപ്പോള്‍ എല്ലാവരും ആകാംക്ഷയോടെ ചോദിച്ചിരുന്നു റെക്കോര്‍ഡ് തകര്‍ക്കുമോയെന്ന്. അപ്പോള്‍ മുതല്‍ സമര്‍ദ്ദമായിരുന്നു. കാണികളും മാധ്യമങ്ങളുമെല്ലാം എന്നെ നോട്ടമിട്ടിരിക്കയാണ് എന്ന് വ്യക്തമായിരുന്നു. രണ്ട് മണിക്കൂര്‍ മാത്രമാണ് ഉറങ്ങാന്‍ കഴിഞ്ഞത്. പക്ഷേ മല്‍സരത്തില്‍ അതൊന്നും കാര്യമായില്ല.
ഫൈനല്‍ പോരാട്ടത്തിന് ശേഷം റോഡിക്കിനോടുളള തന്റെ അനുകമ്പ പ്രകടപ്പിക്കാന്‍ ഫെഡ്‌റര്‍ മറന്നില്ല. ചരിത്ര നേട്ടത്തിന് കഴിഞ്ഞിട്ടും അമിതാഹ്ലാദം പ്രകടിപ്പിക്കാതിരുന്നത് റോഡിക്കിന്റെ മനസ്സ് അറിയുന്നത് കൊണ്ടാണെന്ന് സൂപ്പര്‍താരം പറഞ്ഞു.
നാല് മണിക്കൂറിലധികം ദീര്‍ഘിച്ച ഫൈനല്‍. ഒപ്പത്തിനൊപ്പമുളള മല്‍സരം. പക്ഷേ ഒരു ഘട്ടത്തില്‍ പോലും ഫെഡ്‌റര്‍ക്ക് തളര്‍ച്ച തോന്നിയിരുന്നില്ല. രണ്ടാം സെറ്റില്‍ നല്ല സര്‍വുകളും കനമുളള റിട്ടേണുകളും പായിക്കാനായപ്പോള്‍ തീര്‍ച്ചയായും പതറാതെ കളിച്ചാല്‍ കിരീടം ലഭിക്കുമെന്ന് തോന്നിയതായും ടൈഗര്‍ വുഡ്‌സിനെയും മൈക്കല്‍ ജോര്‍ദ്ദാനെയും മൈക്കല്‍ ഷുമാക്കറിനെയുമെല്ലാം ഇഷ്ടപ്പെടുന്ന ടെന്നിസ് ഇതിഹാസം പറഞ്ഞു.
ലീ ആഘാതം
കാര്‍ഡിഫ്: ആഷസ് പരമ്പരക്കൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് കനത്ത ആഘാതം.... ടീമിലെ സീനിയര്‍ ബൗളറായ ബ്രെട്ട് ലീക്ക് പുറം വേദന കാരണം പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ കളിക്കാന്‍ കഴിയില്ല. ആഷസ് പരമ്പരയിലെ ആദ്യ ടെസ്‌റ്റ് ഈയാഴ്‌ച്ച കാര്‍ഡിഫിലും രണ്ടാം ടെസ്റ്റ് ലോര്‍ഡ്‌സിലുമാണ് നടക്കുന്നത്. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ സന്നാഹ മല്‍സരത്തില്‍ മികച്ച പ്രകടനം നടത്തിയ ലീ കാര്‍ഡിഫ് ടെസ്റ്റില്‍ കളിക്കുമെന്നുറപ്പായിരുന്നു. പക്ഷേ ഇന്നലെ പരിശീലനത്തില്‍ നിന്നും വിട്ട ലീ മെഡിക്കല്‍ ടെസ്റ്റിന് വിധേയനായപ്പോഴാണ് പരുക്ക് വില്ലനാവുമെന്ന് തീര്‍ച്ചയായത്. റിവേഴ്‌സ് സ്വിംഗുകള്‍ വഴി ഇംഗ്ലീഷ് ബാറ്റ്‌സ്‌മാന്മാരെ വിറപ്പിക്കാന്‍ കഴിയുമായിരുന്ന ലീക്ക് പകരം സ്റ്റ്യൂവര്‍ട്ട് ക്ലാര്‍ക്കിനായിരിക്കും ആദ്യ ടെസ്‌റ്റില്‍ അവസരം. 76 ടെസ്റ്റുകളില്‍ നിന്നായി 310 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുള്ള ലീ ഓസീസ് സംഘത്തിലെ സീനിയര്‍ ബൗളറെന്നതിനുപരി ടീമിന് നല്ല തുടക്കം നല്‍കാന്‍ കഴിയുന്ന താരം കൂടിയാണ്. ആഷസ് കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യവുമായെത്തിയ റിക്കി പോണ്ടിംഗിനും സംഘത്തിനും ലീയുടെ പരുക്ക് ആഘാതമാവുമെന്നാണ് കരുതപ്പെടുന്നത്.
ഗാലിയില്‍ ആവേശം
ഗാലി: പാക്കിസ്‌താനും ശ്രീലങ്കയും തമ്മിലുളള ആദ്യ ടെസ്‌റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ബൗളര്‍മാരെ തുണക്കുന്ന ഗാലി ട്രാക്കില്‍ ഇന്നത്തെ അവസാന ദിവസത്തില്‍ 97 റണ്‍സ് കൂടി സ്വന്തമാക്കാന്‍ കഴിഞ്ഞാല്‍ പാക്കിസ്‌താന് വിജയം വരിക്കാം. പക്ഷേ ഗാലിയില്‍ അവസാന ദിവസത്തില്‍ കൂടുതല്‍ റണ്‍സ് സ്വന്തമാക്കാന്‍ ഒരു ടീമിനും കഴിഞ്ഞിട്ടില്ല എന്ന സത്യം പാക്കിസ്‌താനെ തുറിച്ചു നോക്കുന്നുണ്ട്. 168 റണ്‍സ് എന്ന വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച പാക്കിസ്‌താന്‍ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട്‌് വിക്കറ്റിന് 71 റണ്‍സ് എന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്‌സില്‍ 292 റണ്‍സ് നേടിയ ലങ്ക രണ്ടാം ഇന്നിംഗ്‌സിലും നിരാശപ്പെടുത്തി. 217 റണ്‍സ് മാത്രമാണ് അവര്‍ക്ക് സ്‌ക്കോര്‍ ചെയ്യാന്‍ കഴിഞ്ഞത്. പാക്കിസ്‌താന്‍ ആദ്യ ഇന്നിംഗ്‌സില്‍ 342 റണ്‍സ് നേടിയിരുന്നു. 34 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയ സ്‌പിന്നര്‍ സയദ് അജ്‌മല്‍, 38 റണ്‍സിന് മൂന്ന് പേരെ തിരിച്ചയച്ച പേസര്‍ മുഹമ്മദ് ആമിര്‍, 27 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയ നായകന്‍ യൂനസ്‌ഖാന്‍ എന്നിവരുടെ മികവാണ് പാക്കിസ്‌താന് കരുത്തായത്.
മികച്ച ബാറ്റിംഗ് ലൈനപ്പുളള ലങ്കക്ക് രാവിലെ തന്നെ ഉമര്‍ ഗുല്‍ ആഘാതമേല്‍പ്പിച്ചിരുന്നു. ഉച്ചക്ക് ശേഷം ആമിറിന്റെ ഊഴമായിരുന്നു. ലങ്കന്‍ നായകന്‍ സങ്കക്കാരയെയും മുന്‍ നായകന്‍ മഹേല ജയവര്‍ദ്ധനയെയും ഒന്നാം ഇന്നിംഗ്‌സിലെ ടോപ് സ്‌ക്കോറര്‍ പരണവിതാനയെയും ആമിര്‍ പുറത്താക്കി. ഇന്ന് ബൗളര്‍മാരിലാണ് ലങ്കന്‍ നോട്ടം. മുത്തയ്യ മുരളിധരനാണ് സാധാരണ ഗതിയില്‍ ഗാലിയെ താരമാവാറുളളത്. അദ്ദേഹം പരുക്ക്‌് കാരണം പുറത്താണ്. പകരമുളള അജാന്ത മെന്‍ഡിസിന് ആദ്യ ഇന്നിംഗ്‌സില്‍ ഇരകളെ ലഭിച്ചിരുന്നില്ല. ഇന്നലെ പാക് ഓപ്പണര്‍ ഖുറം മന്‍സൂറിനെ പുറത്താക്കാന്‍ കഴിഞ്ഞതിന്റെ ആവേശം മെന്‍ഡിസിനുണ്ട്. നുവാന്‍ കുലശേഖര, തിലാന്‍ തുഷാര, മാത്യൂസ് എന്നിവരാണ് പേസര്‍മാര്‍. 28 റണ്‍സ് നേടിയ സല്‍മാന്‍ ഭട്ടിനൊപ്പം 12 റണ്‍സുമായി ഒന്നാം ഇന്നിംഗ്‌സിലെ സെഞ്ച്വറിക്കാരന്‍ മുഹമ്മദ് യൂസഫാണ് ക്രീസില്‍. രണ്ട് പന്തില്‍ മൂന്ന് റണ്‍സുമായി നായകന്‍ യൂനസ് പുറത്തായത് മാത്രമാണ് പാക്കിസ്‌താന് നാലാം ദിവസത്തില്‍ ക്ഷീണമായത്.
കര്‍ണ്ണാടക ഫുട്‌ബോളര്‍ ജീവനൊടുക്കി
ബാംഗ്ലൂര്‍: കര്‍ണ്ണാടകാ ഫുട്‌ബോളര്‍ ഏ.രവീന്ദ്രന്‍ എന്ന വേലു വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തു. ജീവിത പ്രാരാബ്‌ധമാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു. ബാംഗ്ലൂര്‍ സി.ഐ.എല്‍ ടീമില്‍ അതിഥി താരമായി കളിച്ച വേലു ദീര്‍ഘകാലമായി ബാംഗ്ലൂര്‍ സീനിയര്‍ ഡിവിഷന്‍ ലീഗില്‍ കളിക്കുന്നു.
ഇവിടെ തന്നെ
ലണ്ടന്‍: എന്ത് വില നല്‍കിയാലും ജോണ്‍ ടെറിയെ ചെല്‍സി വില്‍ക്കില്ലെന്ന് ടീമിന്റെ പുതിയ കോച്ച് കാര്‍ലോസ് അന്‍സലോട്ടി. ചെല്‍സി നായകന് വേണ്ടി മാഞ്ചസ്‌റ്റര്‍ സിറ്റി രംഗത്തിറങ്ങിയ സാഹചര്യത്തിലാണ് അന്‍സലോട്ടി നിലപാട് വ്യക്തമാക്കിയത്. ചെല്‍സിയുടെ ചിഹ്നമാണ് ടെറി. അദ്ദേഹത്തെ ആര്‍ക്കും നല്‍കില്ല. ചെല്‍സിയുടെ ആജീവനാന്ത താരമാണ് ടെറി. അതില്‍ മാറ്റമില്ല. മാഞ്ചസ്റ്റര്‍ സിറ്റിക്ക് ടെറിയെ ചോദിക്കാം. പക്ഷേ വിട്ടുകൊടുക്കാന്‍ ചെല്‍സി ഒരുക്കമല്ലെന്ന് കോച്ച് വ്യക്തമാക്കി.
തല്‍ക്കാലമില്ല
മ്യൂണിച്ച്‌്: തല്‍്‌കാലം ബയേണ്‍ മ്യൂണിച്ച് വിട്ട് എങ്ങോട്ടുമില്ലെന്ന് ഫ്രഞ്ച് മധ്യനിരക്കാരന്‍ ഫ്രാങ്ക് റിബറി. ബയേണ്‍ വിട്ട് താന്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നതായുള്ള വാര്‍ത്തകളില്‍ പ്രതികരിക്കവെ ഇങ്ങനെ താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും തല്‍ക്കാലം കൂടുമാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിബറി പറഞ്ഞു. ബയേണ്‍ എന്റെ ക്ലബാണ്. അവരുമായാണ് കരാര്‍. അവിടെ നിന്ന് മാറണമെങ്കില്‍ പുതിയ ഓഫര്‍ വേണം. പുതിയ ഓഫര്‍ വന്നല്‍ സംസാരിക്കാമെന്ന് മാത്രമാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
Saturday, June 27, 2009
VIMSI- THE GREAT
വിംസി ഒന്നും മറന്നിട്ടില്ല
കോഴിക്കോട്: 87 ന്റെ ആരോഗ്യ പ്രശ്‌നങ്ങളെല്ലാം വിംസിക്കുണ്ട്.... കേള്‍വിയെയും കാഴ്‌ച്ചയെയുമെല്ലാം പ്രായം തളര്‍ത്തിയിരിക്കുന്നു.പക്ഷേ ഓര്‍മ്മകളിലെ പഴയ മുഹൂര്‍ത്തങ്ങളിലേക്ക് കണ്ണെറിയുമ്പോള്‍ വി.എം ബാലചന്ദ്രന്‍ എന്ന കളിയെഴുത്തുകാരന് ഇന്നും ചെറുപ്പമാണ്. മാനാഞ്ചിറയിലെയും കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിലെയും സുന്ദരമായ അനുഭവങ്ങള്‍ ഇന്നും അദ്ദേഹത്തിന്റെ മനസ്സില്‍ പച്ചയായി കിടപ്പുണ്ട്. ഇന്നലെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആദരം സ്വീകരിക്കുമ്പോള്‍ കളിയെഴുത്ത് രംഗത്ത് യുവതലമുറയോട് പറയാന്‍ വിംസിക്ക് ഒരു പാട് കാര്യങ്ങളുണ്ടായിരുന്നു. കളിയെഴുത്തില്‍ സത്യം പ്രതിഫലിക്കണം. മൈതാനങ്ങളിലെ സത്യം വായനക്കാരെ പേടിയില്ലാതെ അറിയിക്കണം. ഫുട്‌ബോള്‍ മൈതാനത്ത് കളിക്കാര്‍ മാത്രമല്ല റഫറിയും കളിക്കും. അതെല്ലാം കാണണം. പാര്‍ശ്വവര്‍ത്തനം പാടില്ല-1950 മുതല്‍ കളിയെഴുത്ത് രംഗത്തുളള ആചാര്യന്റെ ഉപദേശങ്ങള്‍.
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും കാലിക്കറ്റ് പ്രസ് ക്ലബും ചേര്‍ന്ന് കഴിഞ്ഞ മാസം കാപ്പാട് ബിച്ച് റിസോര്‍ട്ടില്‍ നടത്തിയ സ്‌പോര്‍ട്‌സ് ജര്‍ണലിസ്‌റ്റ്‌സ് വര്‍ക്ക്‌ഷോപ്പില്‍ വെച്ച് വിംസിയെ ആദരിക്കാന്‍ തീരുമാനിച്ചിരുന്നു. പക്ഷേ അനാരോഗ്യം കാരണം അദ്ദേഹത്തിന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ബിലാത്തികുളത്തെ മകന്‍ ഉണ്ണികൃഷ്‌ണന്റെ വീട്ടില്‍ കഴിയുന്ന വിംസിയെ കാണാനും സംസാരിക്കാനും കാലിക്കറ്റ് പ്രസ്സ് ക്ലബ് പ്രസിഡണ്ട് എം. സുധീന്ദ്രകുമാര്‍, സെക്രട്ടറിയും കളിയെഴുത്തുകാരനുമായ കമാല്‍ വരദൂര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് കെ.ജെ മത്തായി, മലയാള മനോരമ അസിസ്‌റ്റന്‍ഡ് എഡിറ്റര്‍ പി.ദാമോധരന്‍, ഫുട്‌ബോള്‍ ലേഖകന്‍ ഭാസി മലാപ്പറമ്പ് തുടങ്ങിയവരെല്ലാമെത്തിയിരുന്നു.
1950 ല്‍ മാതൃഭൂമിയില്‍ സബ് എഡിറ്ററായി ജോലിയില്‍ പ്രവേശിച്ച വിംസി മലയാള കായിക പ്രത്രപ്രവര്‍ത്തന രംഗത്തിന് ദിശാബോധം നല്‍കിയ കളിയെഴുത്തുകാരനാണ്. ദിനപ്രഭയിലൂടെയാണ് അദ്ദേഹം പത്രപ്രവര്‍ത്തനം ആരംഭിച്ചത്. 1985 ല്‍ അസിസ്‌റ്റന്‍ഡ് എഡിറ്ററായി മാതൃഭൂമിയില്‍ നിന്ന് വിരമിച്ചു. ഭാര്യ കുന്നത്ത് അമ്മിണി ഏതാനും വര്‍ഷം മുമ്പ് മരിച്ചു. കാലിക്കറ്റ് യുനിവേഴ്‌സിറ്റി ക്രിക്കറ്റ് താരമായിരുന്ന ഉണ്ണികൃഷ്‌ണന്‍, സിവില്‍ എഞ്ചിനിയറായ വിജയകൃഷണന്‍, മിനി എന്നിവരാണ് മക്കള്‍.
യുവിജയം
കിംഗ്‌സ്‌റ്റണ്‍: സബീനാ പാര്‍ക്കില്‍ ആദ്യം ബാറ്റ് ചെയ്‌ത് 339 റണ്‍സ് സ്വന്തമാക്കാനായിട്ടും വിന്‍ഡീസിനെതിരായ നാല് മല്‍സര ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ എളുപ്പം വിജയിക്കാന്‍ ഇന്ത്യക്കായില്ല. 319 റണ്‍സ് വരെയെത്തി, അവസാനം വരെ ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ആതിഥേയര്‍ 20 റണ്‍സിന് പരാജയപ്പെട്ടത്. 102 പന്തില്‍ നിന്ന് 131 റണ്‍സുമായി യുവരാജ് സിംഗ് കത്തിക്കയറിയ ദിനത്തില്‍ അത്തരമൊരു പ്രകടനം നടത്താന്‍ വിന്‍ഡീസ് നിരയില്‍ ആര്‍ക്കുമായിരുന്നില്ല. പക്ഷേ വാലറ്റക്കാര്‍ പോലും ഇന്ത്യന്‍ ബൗളിംഗിനെ അനായാസം നേരിട്ടപ്പോള്‍ മല്‍സരം തുല്യ ശക്തികളുടേതായി. സബീനാപാര്‍ക്കില്‍ സാധാരണ ഇത്രയും റണ്‍സ് പിറക്കാറില്ല. ടോസ് നേടിയ ഇന്ത്യക്കായി മധ്യനിര മിന്നിയപ്പോള്‍ വലിയ ടോട്ടല്‍ തന്നെ പിറന്നു. ഈ സ്‌ക്കോറിലേക്കുള്ള യാത്രയുടെ ആദ്യ ഘട്ടങ്ങളിലൊന്നും വിന്‍ഡീസ് പതറിയില്ല. ക്രിസ് ഗെയില്‍, ഡ്വിന്‍ ബ്രാവോ, സര്‍വന്‍, ചന്ദര്‍പോള്‍ എന്നിവര്‍ പുറത്തായിട്ടും പൊരുതാനുറച്ചായിരുന്നു എല്ലാവരുടെയും പോരാട്ടം. ഇംഗ്ലണ്ടില്‍ നടന്ന 20-20 ലോകകപ്പില്‍ സെമി വരെയെത്താന്‍ കരിബീയന്‍ ടീമിനെ സഹായിച്ചത് അവരുടെ പോരാട്ടവീര്യമായിരുന്നു. അതേ പോരാട്ടവീര്യത്തില്‍ അവര്‍ ഇന്ത്യയെ വിറപ്പിച്ചുനിര്‍ത്തിയെന്ന് മാത്രമല്ല, ബൗളിംഗിനെ നാലുപാടും പായിക്കുകയും ചെയ്‌തു.
യുവരാജ് സിംഗാണ് കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടത്. ലോകകപ്പിലെ നേരത്തെയുളള പുറത്താവലിന് ശേഷം വിമര്‍ശനങ്ങള്‍ക്ക് നടുവിലായിരുന്ന ഇന്ത്യന്‍ ടീമിന് ഈ വിജയം ആശ്വാസമാണെങ്കിലും ടീമിന്റെ ആത്മവീര്യം ഉയര്‍ത്താന്‍ സാധ്യത കുറവാണ്. പരമ്പരയിലെ രണ്ടാം മല്‍സരം ഇതേ വേദിയില്‍ ഇന്ന് നടക്കുമ്പോള്‍ വിന്‍ഡീസ് കടന്നാക്രമണത്തിന് മുതിരുമെന്ന കാര്യത്തില്‍ സംശയമില്ല.
ഷോട്ട് പിച്ച് ഡെലിവറികള്‍ക്ക് മുന്നില്‍ ബാറ്റിംഗ് മറക്കുന്നവരാണ് ഇന്ത്യന്‍ താരങ്ങള്‍ എന്ന സത്യത്തിലായിരുന്നു വിന്‍ഡീസ് ബൗളിംഗ്. ഇടവേളക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ ജെറോം ടെയ്‌ലര്‍ പോലും ഷോട്ട് പിച്ചിനെയാണ് കാര്യമായി ആശ്രയിച്ചത്. ഗൗതം ഗാംഭീറും രോഹിത് ശര്‍മയും പാഠം പഠിക്കാത്ത മടിയന്മാരെ പോലെ ഷോട്ട് പിച്ച് പന്തുകളില്‍ വിന്‍ഡീസ് ഫീല്‍ഡര്‍മാര്‍ക്ക് ക്യാച്ചിംഗ് പ്രാക്ടീസ് നല്‍കി എളുപ്പം മടങ്ങിയപ്പോള്‍ മുന്നില്‍ കണ്ടത് മറ്റൊരു ദുരന്തമായിരുന്നു. രണ്ട് വിക്കറ്റിന് 32 റണ്‍സ് എന്ന നിലയിലാണ് രോഹിത് ശര്‍മ്മ മടങ്ങിയത്.
ഈ ഘട്ടത്തില്‍ ദിനേശ് കാര്‍ത്തിക്കിനൊപ്പം ഇന്നിംഗ്‌സിന് ദിശ പകരാനെത്തിയ യുവരാജ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സുരേഷ് റൈന, വിരേന്ദര്‍ സേവാഗ് എന്നിവരുടെയെല്ലാം അഭാവം നികത്തുന്ന തരത്തില്‍ ബുദ്ധിപൂര്‍വ്വമാണ് കളിച്ചത്. ഇന്ത്യന്‍ ബാറ്റിംഗിലെ ന്യൂനതകള്‍ തുറന്നു കാട്ടാന്‍ വൈസ് ക്യാപ്‌റ്റന്‍ ഒരുക്കമായിരുന്നില്ല. കാര്‍ത്തികിനൊപ്പം മൂന്നാം വിക്കറ്റില്‍ 135 റണ്‍സാണ് യുവി കൂട്ടിചേര്‍ത്തത്.
വിന്‍ഡീസ് ബൗളര്‍മാരുടെ അച്ചടക്കമില്ലായ്‌മയാണ് യുവരാജിനും കാര്‍ത്തിക്കിനുമെല്ലാം കരുത്തായത്. ടെയ്‌ലര്‍ തുടക്കത്തില്‍ നന്നായി പന്തെറിഞ്ഞെങ്കിലും ആ കരുത്ത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. 22 എക്‌സ്‌ട്രാ റണ്‍സാണ് ബൗളര്‍മാര്‍ കനിഞ്ഞുനല്‍കിയത്. മൂന്ന് തവണ വലിയ നോബോള്‍ എറിഞ്ഞ് ഫ്രീഹിറ്റ് സമ്മാനം ഇന്ത്യക്ക് നല്‍കി. വേഗതയില്‍ മാത്രമായിരുന്നു ടെയ്‌ലറുടെ ശ്രദ്ധ. 92 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ് അദ്ദേഹം പലപ്പോഴും ഗാംഭീറിനെ ക്ഷിണിതനാക്കി. ലയല്‍ ബേക്കര്‍, ഡ്വിന്‍ ബ്രാവോ, ഡേവിഡ് ബര്‍നാര്‍ഡ് എന്നിവരായിരുന്നു മറ്റ് പ്രധാന ബൗളര്‍മാര്‍.
കാര്‍ത്തിക് പതുക്കെയാണ് ആരംഭിച്ചത്. ഓപ്പണറുടെ സ്ഥാനത്തെ ന്യായീകരിക്കാന്‍ ബൗളര്‍മാരുടെ മികവ് അദ്ദേഹം സസൂക്ഷ്‌മം നീരിക്ഷിച്ചു. അര്‍ദ്ധ സെഞ്ച്വറിയിലേക്ക് തമിഴ്‌നാട്ടുകാരന്‍ പായിച്ച സ്‌കൂപ്പ് ഷോട്ട് മനോഹരമായിരുന്നു. 67 ല്‍ നില്‍ക്കുമ്പോള്‍ ഇതേ ഷോട്ടിന് ശ്രമിച്ച് പക്ഷേ പുറത്തായി. യുവരാജ് സ്‌പിന്നര്‍മാര്‍ ആക്രമണത്തിന് വരുന്നത് വരെ കാത്തിരുന്നു. സുലൈമാന്‍ ബെന്‍, ക്രിസ് ഗെയില്‍ എന്നിവരുടെ സ്‌പിന്‍ ആക്രമണത്തില്‍ 20 മുതല്‍ 27 വരെയുള്ള ഓവറുകളില്‍ 70 റണ്‍സാണ് യുവരാജ് ഇന്ത്യന്‍ സ്‌ക്കോര്‍ബോര്‍ഡിന് സമ്മാനിച്ചത്.
മുപ്പത്തിനാലാം ഓവറില്‍ ഇന്ത്യ ബാറ്റിംഗ് പവര്‍ പ്ലേ എടുത്തപ്പോഴും യുവരാജ് അതിവേഗതയില്‍ ബാറ്റ് ചെയ്‌തു. ടെയ്‌ലര്‍ക്കായിരുന്നു കാര്യമായ ശിക്ഷ യുവരാജ് നല്‍കിയത്. 62 റണ്‍സാണ് ഈ പവര്‍ പ്ലേ ഓവറുകളില്‍ ഇന്ത്യ നേടിയത്. ആദ്യ അഞ്ച് ഓവര്‍ സ്‌പെല്ലില്‍ 16 റണ്‍സ് മാത്രം വഴങ്ങിയ ടെയ്‌ലര്‍ അവസാന അഞ്ച് ഓവറുകളില്‍ 54 റണ്‍സാണ് നല്‍കിയത്. അപാര ഫോമില്‍ കളിച്ച യുവരാജ് കത്തിനിന്നപ്പോള്‍ ബൗളര്‍മാര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒടുവില്‍ ബ്രാവോയുടെ പന്തില്‍ വൈസ് ക്യാപ്‌റ്റന്‍ പുറത്തായി. അടുത്ത പന്തില്‍ രവീന്ദു ജഡേജയും പുറത്തായപ്പോള്‍ വിന്‍ഡീസ് പ്രതീക്ഷ തിരികെ കിട്ടി. പക്ഷേ ക്യാപ്‌റ്റന്‍ ധോണിയും യൂസഫ് പത്താനും തമ്മിലുള്ള സഖ്യം യുവരാജ് സമ്മാനിച്ച വേഗത നിലനിര്‍ത്തി.
വിജയിക്കാന്‍ 340 റണ്‍സ് ആവശ്യമായിരുന്ന വിന്‍ഡീസിന്റെ പ്രതീക്ഷകള്‍ ക്രിസ് ഗെയില്‍ നല്‍കുന്ന തുടക്കത്തിലായിരുന്നു. സ്വതസിദ്ധമായ ശൈലിയില്‍ അതിവേഗം 37 റണ്‍സ് നേടിയ നായകന് പക്ഷേ ആശിഷ്‌് നെഹ്‌റയുടെ ഫുള്‍ ടോസ് വിനയായി. റുനാകോ മോര്‍ട്ടന്‍ ഗെയിലിനെ പോലെ ആക്രമിച്ചു. ആദ്യ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ വിന്‍ഡീസ് സ്‌ക്കോര്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 70 റണ്‍സായിരുന്നു. അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ മോര്‍ട്ടന്‍ മടങ്ങിയ ശേഷം ആക്രമണം രാം നരേഷ് സര്‍വന്‍ ഏറ്റെടുത്തു. സ്‌പിന്നര്‍മാരെ അനായാസം അതിര്‍ത്തി കടത്തിയാണ് സര്‍വന്‍ കളിച്ചത്. യുവരാജിനെതിരെ മല്‍സരത്തിലെ ഏറ്റവും വലിയ സിക്‌സര്‍ നേടിയ സര്‍വന്‍ പക്ഷേ അടുത്ത പന്തില്‍ ഇല്ലാത്ത രണ്ടാം റണ്ണിനായി ഓടി വിക്കറ്റ് തുലച്ചു.
ചന്ദര്‍പോളിന്റേതായിരുന്നു അടുത്ത ഊഴം. യുവരാജിനെതിരെ തുടര്‍ച്ചയായി സിക്‌സറുകള്‍ നേടി അര്‍ദ്ധ സെഞ്ച്വറി തികച്ച ചന്ദര്‍പോള്‍ ഇഷാന്തിനെയും വെറുതെ വിട്ടില്ല. യൂസഫ് പത്താന്റെ പന്തില്‍ സിക്‌സര്‍ നേടിയ ശേഷം അതേ ഷോട്ടിനുളള അടുത്ത ശ്രമത്തില്‍ ചന്ദര്‍പോള്‍ പുറത്തായി. 63 റണ്‍സാണ് ചന്ദര്‍പോള്‍ നേടിയത്. ചന്ദര്‍പോള്‍ പുറത്തായപ്പോള്‍ എല്ലാം അവസാനിച്ചുവെന്നാണ് തോന്നിയത്. പക്ഷേ വിക്കറ്റ് കീപ്പര്‍ ധനേഷ് രാംദിനും വാലറ്റക്കാരായ ജെറോം ടെയ്‌ലറും ഡേവിഡ് ബര്‍നര്‍ഡും ബാറ്റ് വീശിയെങ്കിലും ഒരട്ടിമറി വിജയത്തിലേക്ക് ടീമിനെ നയിക്കാന്‍ അവര്‍ക്കായില്ല. ഇന്ത്യക്ക് വേണ്ടി യൂസഫ് പത്താന്‍ മൂന്ന് വിക്കറ്റ് നേടി.
സ്‌ക്കോര്‍ബോര്‍ഡ്
ഇന്ത്യ: ദിനേശ്‌് കാര്‍ത്തിക്-സി-രാംദിന്‍-ബി-ബെര്‍നാര്‍ഡ്-67, ഗൗതം ഗാംഭീര്‍-സി-ബ്രാവോ-ബി-ടെയ്‌ലര്‍-13, രോഹിത് ശര്‍മ്മ-സി-ബ്രാവോ-ബി-ബേക്കര്‍-4, യുവരാജ്‌സിംഗ്-സി-രാംദിന്‍-ബി-ബ്രാവോ-131, എം.എസ് ധോണി-റണ്ണൗട്ട്-41, രവീന്ദു ജഡേജ-സി-രാംദിന്‍-ബി-ബ്രാവോ-0, യൂസഫ് പത്താന്‍-നോട്ടൗട്ട്-40,ഹര്‍ഭജന്‍ സിംഗ്-നോട്ടൗട്ട്-21, എക്‌സ്‌ട്രാസ്-22, ആകെ ആറ് വിക്കറ്റിന് 339. വിക്കറ്റ് പതനം: 1-25 (ഗാംഭീര്‍), 2-32 (രോഹിത്), 3-167 (കാര്‍ത്തിക്), 4-253 (യുവരാജ് സിംഗ്),5-253 (ജഡേജ), 6-298 (ധോണി). ബൗളിംഗ്: ടെയ്‌ലര്‍ 10-1-74-1, ബേക്കര്‍ 9-0-62-1, ബ്രാവോ 10-0-66-2, ബെര്‍നാര്‍ഡ് 8-0-50-1, ബെന്‍ 10-0-50-0, ഗെയില്‍ 3-0-28-0.
വിന്‍ഡീസ്: ഗെയില്‍-സി-ഹര്‍ഭജന്‍-ബി-നെഹ്‌റ-37, മോര്‍ട്ടന്‍-സി-ധോണി-ബി-യൂസഫ്-42, സര്‍വന്‍-റണ്ണൗട്ട്-45, ചന്ദര്‍പോള്‍ -സി-ജഡേജ-ബി-യൂസഫ്-63, ഡ്വിന്‍ ബ്രാവോ-സി-രോഹിത്-ബി-ഇഷാന്ത്-8, ഡി.എം ബ്രാവോ-സി-യുവരാജ്-ബി-ഹര്‍ഭജന്‍-19, ടെയ്‌ലര്‍-എല്‍.ബി.ഡബ്ല്യൂ-ബി-യൂസഫ്-21, രാംദിന്‍-സി-ഹര്‍ഭജന്‍-ബി-നെഹ്‌റ-29, ബെര്‍നാര്‍ഡ്-സി-രോഹിത്-ബി-നെഹ്‌റ-19, ബെന്‍-ബി-യുവരാജ്-7, ബേക്കര്‍-നോട്ടൗട്ട്-0, എക്‌സ്‌ട്രാസ്-29, ആകെ 48.1 ഓവറില്‍ 319.
വിക്കറ്റ് പതനം: 1-65 (ഗെയില്‍), 2-100 (മോര്‍ട്ടന്‍), 3-151 (സര്‍വന്‍), 4-188 (ഡ്വിന്‍ ബ്രാവോ), 5-224 (ചന്ദര്‍പോള്‍), 6-241 (ഡി.എം ബ്രാവോ), 7-250 (ടെയ്‌ലര്‍), 8-294 (ബെര്‍നാര്‍ഡ്), 9-318 (ബെന്‍), 10-319 (രാംദിന്‍).
ബൗളിംഗ്: ആര്‍.പി സിംഗ് 7-0-44-1, നെഹ്‌റ 7.1-1-49-3, ഇഷാന്ത് 5-0-38-1, ജഡേജ 7-1-34-0, യൂസഫ് 8-0-56-3, ഹര്‍ഭജന്‍ 10-0-56-1, യുവരാജ് 4-0-34-0
ഇന്ന് കലാശം
ജോഹന്നാസ്‌ബര്‍ഗ്ഗ്: യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്‌പെയിനും ലാറ്റിമേരിക്കന്‍ ജേതാക്കളായ ബ്രസീലും തമ്മിലൊരു കോണ്‍ഫെഡറേഷന്‍ കപ്പ് ഫൈനലായിരുന്നു ഫുട്‌ബോള്‍ പ്രേമികള്‍ പ്രതീക്ഷിച്ചത്. പക്ഷേ 15 രാജ്യാന്തര മല്‍സരങ്ങളില്‍ പരാജയമറിയാതെയെത്തിയ സ്‌പാനിഷ് പടയെ രണ്ട് ഗോളിന് മുക്കിയെത്തിയ അമേരിക്കയാണ് വന്‍കരാ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് ബ്രസീലിനെ എതിരിടുന്നത്. താരനിരയും മല്‍സര റെക്കോര്‍ഡും അനുഭവസമ്പത്തുമെല്ലാം പരിഗണിച്ചാല്‍ ഫൈനല്‍ ബ്രസീലിന് എളുപ്പം സ്വന്തമാക്കാം. പക്ഷേ-അട്ടിമറികളുടെ കോണ്‍ഫെഡറേഷന്‍ കപ്പില്‍ ഇനിയൊരു അട്ടിമറി കൂടി നടന്നാല്‍ അല്‍ഭുതപ്പെടാനില്ലെന്നാണ് അമേരിക്കന്‍ താരങ്ങള്‍ പറയുന്നത്.
ലെന്‍ഡല്‍ ഡോണാവാന്‍ എന്ന വെറ്ററനും ഒരു പിടി യുവതാരങ്ങളുമാണ് അമേരിക്കയുടെ കരുത്ത്. എല്ലാവരും എഴുതിത്തള്ളിയ ടീം സെമിഫൈനലില്‍ പ്രകടിപ്പിച്ച വീര്യം ബ്രസിലിനെ പോലും അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പിലെ എല്ലാ മല്‍സരങ്ങളിലും വ്യക്തമായ മാര്‍ജിനില്‍ വിജയിച്ച സ്‌പെയിനിന് മുന്നില്‍ ശക്തമായ പോരാട്ടവീര്യമാണ് അമേരിക്ക പ്രകടിപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മല്‍സരങ്ങളിലും വലിയ മാര്‍ജിനില്‍ തോറ്റ് നാട്ടിലേക്ക് മടക്ക ടിക്കറ്റ്‌് ബുക് ചെയ്‌തവരായിരുന്നു അമേരിക്ക. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ അട്ടിമറി വീരന്മാരായ ഈജിപ്‌തായിരുന്നു പ്രതിയോഗികള്‍. ഈ മല്‍സരത്തില്‍ വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമായിരുന്നു ടീമിന് പ്രതീക്ഷ. ലോക ചാമ്പ്യന്മാരായ ഇറ്റലിയെ മറിച്ചിട്ട് സെമിയിലേക്ക് കണ്ണും നട്ട് എത്തിയ ഈജിപ്‌തിനെ മൂന്ന് ഗോളിന് അമേരിക്ക വീഴ്‌ത്തിയപ്പോള്‍ അത് വരാന്‍ പോവുന്ന കൊടുങ്കാറ്റിന്റെ സൂചനയാണെന്ന് ആരും കരുതിയില്ല. സെമിയില്‍ സ്‌പെയിനിനെ വീഴ്‌ത്താന്‍ അമേരികക്ക് കരുത്തായത് ഈജിപ്‌തിനെതിരായ വിജയമായിരുന്നു.
അമേരിക്കയെ തങ്ങള്‍ കരുതിയിരിക്കുമെന്ന് ബ്രസീല്‍ കോച്ച് ഡുംഗെ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കക്കെതിരായ സെമിയില്‍ ബ്രസീല്‍ വിയര്‍ത്തിരുന്നു. പ്രതിരോധ സോക്കര്‍ അമേരിക്ക കാഴ്‌ച്ചവെച്ചാല്‍ അത് തന്റെ മുന്‍നിരക്കാരായ കക്കയെയും റോബിഞ്ഞോയെയുമെല്ലാം തളര്‍ത്തുമെന്ന് ഡുംഗെക്കറിയാം. ഇന്ത്യന്‍ സമയം രാത്രി 12 നാണ് കലാശപ്പോരാട്ടം. ഇ.എസ്.പി.എന്നില്‍ തല്‍സമയം. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താന്‍ സ്‌പെയിനും ദക്ഷിണാഫ്രിക്കയും ഇന്ന് നേര്‍ക്കുനേര്‍ വരുന്നുണ്ട്. ഇന്ത്യന്‍ സമയം വൈകീട്ട് 5-25 നാണ് ഈ മല്‍സരം.
പേടിച്ചിരുന്നു
കിംഗ്‌സ്റ്റണ്‍: വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് വലിയ സ്‌ക്കോര്‍ നേടിയപ്പോള്‍ എളുപ്പത്തില്‍ ജയിക്കാമെന്നാണ് കരുതിയതെന്നും എന്നാല്‍ വിന്‍ഡീസ് വാലറ്റത്തിന്റെ ചെറുത്തുനില്‍പ്പ് തന്നെ പേടിപ്പിച്ചതായും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ് ധോണി. ആദ്യ മല്‍സരത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ വിന്‍ഡീസിന്റെ ഏഴ് വിക്കറ്റുകള്‍ വീണപ്പോള്‍ കളി ഇന്ത്യന്‍ പക്ഷത്തായി എന്നാണ് കരുതിയതെന്ന് ക്യാപ്‌റ്റന്‍ പറഞ്ഞു. മുന്‍നിരക്കാരായ ഏഴ് പേരാണ് പുറത്തായത്. നാല്‍പ്പതാം ഓവര്‍ അവസാനിക്കുമ്പോള്‍ വിജയിക്കാന്‍ 88 റണ്‍സ് വിന്‍ഡീസിന് വേണമായിരുന്നു. മൂന്ന് വിക്കറ്റുകള്‍ മാത്രം ബാക്കി. അടുത്ത അഞ്ച് ഓവറില്‍ 43 റണ്‍സാണ് ടീം നേടിയത്. ഡേവിഡ് ബര്‍നാര്‍ഡിന്റെ വിക്കറ്റും പോയി. അവസാന രണ്ട് ഓവറില്‍ 20 റണ്‍സായിരുന്നു ലക്ഷ്യം. ആശിഷ് നെഹ്‌റയാണ് ഈ രണ്ട് വിക്കറ്റും നേടിയത്. നെഹ്‌റക്ക് പകരം അവസാന ഓവറുകള്‍ സ്‌പിന്നര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. പക്ഷേ പന്ത് റിവേഴ്‌സ് സ്വിംഗ് ചെയ്യുന്നതിനാല്‍ പേസറായിരിക്കും നല്ലതെന്ന് തോന്നി. അങ്ങനെയാണ് നെഹ്‌റക്ക് അവസരം നല്‍കിയത്. യുവരാജിന്റെ പ്രകടനമാണ് ടീമിനെ വിജയിപ്പിച്ചതെന്ന്‌് ധോണി സമ്മതിച്ചു. ടീമിന്റെ കാര്യമായ പ്രതീക്ഷ അദ്ദേഹമാണ്. യുവരാജ് ഫോമിലെത്തിയാല്‍ വലിയ സ്‌ക്കോര്‍ ഉറപ്പാണ്. നല്ല തുടക്കമാണ് യുവിക്ക് വേണ്ടത്. നിലയുറപ്പിച്ചാല്‍ മികച്ച റണ്‍നിരക്ക് നിലനിര്‍ത്തി അദ്ദേഹം കളിക്കുമെന്നും ധോണി പറഞ്ഞു. യുവരാജിന്റെ ഇന്നിംഗ്‌സാണ് തോല്‍വിക്ക് കാരണമായതെന്ന് വിന്‍ഡീസ്‌് ക്യാപ്‌റ്റന്‍ ക്രിസ് ഗെയിലും പറഞ്ഞു. ടോസ് നേടിയാല്‍ താനും ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നു. അത്രമാത്രം ഫ്‌ളാറ്റായിരുന്നു പിച്ച്. യുവരാജ് വലിയ ഇന്നിംഗ്‌സ് കളിച്ചപ്പോള്‍ അതിന് മറുപടി നല്‍കാന്‍ അത്തരത്തിലൊരു ഇന്നിംഗ്‌സ് വിന്‍ഡീസിന്റെ പക്കല്‍ നിന്ന് വേണമായിരുന്നു. പക്ഷേ അതുണ്ടായില്ലെന്നും ഗെയില്‍ പറഞ്ഞു.
ഫെഡ്‌റര്‍
ടെസ്റ്റഡ്
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ സ്വിറ്റ്‌്‌സര്‍ലാന്‍ഡിന്റെ സൂപ്പര്‍ താരം റോജര്‍ ഫെഡ്‌റര്‍ മുന്നോട്ട്. മൂന്നാം റൗണ്ടില്‍ ഇരുപത്തിയേഴാം സീഡ് ജര്‍മനിയുടെ ഫിലിപ്പ് കോള്‍ഷര്‍ബറില്‍ നിന്നും കാര്യമായ വെല്ലുവിളി നേരിട്ട ഫെഡ്‌റര്‍ 6-3, 6-2, 6-7 (5-7), 6-1 എന്ന സ്‌ക്കോറിനാണ് ജയിച്ചത്. തുടക്കത്തില്‍ അപാര ഫോമിലായിരുന്ന ഫെഡ്‌റര്‍ക്ക് അവസാനത്തിലാണ് പിഴച്ചത്. എല്ലാ മല്‍സരങ്ങളും നേരിട്ടുളള സെറ്റുകളില്‍ നേടാനാണ് താല്‍്‌പ്പര്യമെങ്കിലും ശക്തരായ പ്രതിയോഗികളുടെ സാന്നിദ്ദ്യം മല്‍സരത്തെ ആവേശകരമാക്കുമെന്ന് ഫെഡ്‌റര്‍ പറഞ്ഞു.ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സാനിയ മിര്‍സ ഇന്നലെ വനിതാ ഡബിള്‍സില്‍ നിന്നും പുറത്തായി.
Tuesday, June 23, 2009
MORTAZA TURN
മൊര്‍ത്തസ നായകന്‍
അഷറഫുല്‍ പടിക്ക് പുറത്ത്
ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് പുതിയ നായകന്‍. ഓള്‍റൗണ്ടര്‍ മഷ്‌റഫെ മൊര്‍ത്തസക്കാണ് നായകന്റെ തൊപ്പി. ഐ.സി.സി റാങ്കിംഗിലെ നമ്പര്‍ വണ്‍ ഓള്‍റൗണ്ടറായ ഷാക്കിബ് അല്‍ ഹസനാണ് വൈസ് ക്യാപ്‌റ്റന്റെ കുപ്പായം. രണ്ട് വര്‍ഷത്തിലധികമായി ടീമിന്റെ അമരത്ത് തുടരുന്ന മുഹമ്മദ് അഷറഫുലിന് പകരമാണ് പുതിയ നിയമനങ്ങള്‍. ഇംഗ്ലണ്ടില്‍ സമാപിച്ച ഐ.സി.സി 20-20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ പ്രകടനം നിരാശാജനകമായതിനെ തുടര്‍ന്ന് നാട്ടില്‍ അഷറഫുലിനെതിരെ വിമര്‍ശനം വ്യാപകമായിരുന്നു എന്നാല്‍ ക്യാപ്‌റ്റന്‍സി വിടാന്‍ താന്‍ ഒരുക്കമല്ലെന്ന് അഷറഫുല്‍ പ്രഖ്യാപിച്ചതിന് പിറകെയാണ് അദ്ദേഹത്തെ മാറ്റി കൊണ്ടുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം വന്നിരിക്കുന്നത്. ക്യാപ്‌റ്റന്‍സിയുടെ ഭാരം കാരണം അഷറഫുലിന് ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും ബാറ്റിംഗില്‍ സജീവമാവാനാണ് അദ്ദേഹത്തില്‍ നിന്നും ക്യാപ്‌റ്റന്‍സി മൊര്‍ത്തസക്ക് നല്‍കുന്നതെന്നും ബോര്‍ഡിന്റെ തീരുമാനങ്ങള്‍ വെളിപ്പെടുത്തി മാധ്യമ വക്താവ് മുഹമ്മദ് ജലാല്‍ യൂനസ് അറിയിച്ചു. നായകന്‍ എന്ന നിലയില്‍ അഷറഫുല്‍ നടത്തിയ സേവനങ്ങളോട്‌് ബോര്‍ഡിന് നന്ദിയുണ്ട്. പക്ഷേ ബംഗ്ലാദേശ് ലോക ക്രിക്കറ്റിന് സംഭാവന ചെയ്‌ത മികച്ച ബാറ്റ്‌സ്‌മാനാണ് അഷറഫുല്‍. നായകനായ ശേഷം അദ്ദേഹത്തിന്റെ ബാറ്റിംഗ് സ്വതസിദ്ധമായ ശൈലിയില്ലല്ല. അത് കാരണമാണ് അദ്ദേഹത്തില്‍ നിന്നും നായകന്റെ അമിതഭാരം എടുക്കുന്നതെന്നും വക്താവ് വെളിപ്പെടുത്തി.
2007 ജൂണില്‍, ഇരുപത്തി രണ്ടാമത്തെ വയസ്സിലാണ് അഷറഫുല്‍ ബംഗ്ലാദേശ് ടീമിന്റെ നായകനാവുന്നത്. ഹബിബുല്‍ ബഷറില്‍ നിന്നും നായകസ്ഥാനം യുവതാരമായ അഷറഫുലിന് നല്‍കുമ്പോള്‍ ക്രിക്കറ്റ് അധികാരികള്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ 38 ഏകദിനങ്ങളില്‍ അഷറഫുലിന് കീഴില്‍ ബംഗ്ലാദേശ് കളിച്ചപ്പോള്‍ ജയിക്കാനായത് എട്ടെണ്ണത്തില്‍ മാത്രമാണ്. ഈ എട്ട് വിജയങ്ങള്‍ തന്നെ ദുര്‍ബലരായ എതിരാളികള്‍ക്കെതിരെയും. ടീമിന് ഒരു ടെസ്‌റ്റ് വിജയം സമ്മാനിക്കാന്‍ അഷറഫുലിന് കഴിഞ്ഞതുമില്ല. 13 ടെസ്റ്റുകളിലാണ് അദ്ദേഹത്തിന് കീഴില്‍ ടീം കളിച്ചത്. പന്ത്രണ്ടിലും പരാജയപ്പെട്ടു. നായകന്‍ എന്ന നിലയില്‍ മാത്രമല്ല ടീമിലെ പ്രധാന ബാറ്റ്‌സ്‌മാന്‍ എന്ന നിലയിലും അദ്ദേഹത്തിന് കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞില്ല. ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ബാറ്റിംഗ് ശരാശരി 22.58 ഉം ഏകദിനങ്ങളില്‍ 25.60 വും ആയിരുന്നു.
നായകനായ അഷറഫുലിന്റെ ഏറ്റവും വലിയ നേട്ടം 2007 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന 20-20 ലോകകപ്പില്‍ ടീം രണ്ടാം റൗണ്ടില്‍ കടന്നത് മാത്രമാണ്. പക്ഷേ അഷറഫുല്‍ ടീമിനെ നയിച്ചിറങ്ങിയ പതിനൊന്ന് 20-20 മല്‍സരങ്ങളില്‍ രണ്ടില്‍ മാത്രമായിരുന്നു വിജയം. ഇത്തവണ ഇംഗ്ലണ്ടില്‍ ഒരു മല്‍സരം പോലും ജയിക്കാന്‍ ടീമിനായില്ല. ആദ്യ മല്‍സരത്തില്‍ ഇന്ത്യയോട് തോറ്റപ്പോള്‍ രണ്ടാം മല്‍സരത്തില്‍ അയര്‍ലാന്‍ഡിന് മുന്നില്‍ നാണം കെട്ടു.
വരാനിരിക്കുന്ന സിംബാബ്‌വെ, വിന്‍ഡീസ് പര്യടനങ്ങള്‍ക്കുളള ടീമിനെയാണ് മൊര്‍ത്തസ നയിക്കുന്നത്. ദീര്‍ഘകാലമായി ടീമിന്റെ ശക്തനായ ഓള്‍റൗണ്ടറാണ് മൊര്‍ത്തസ. പുതിയ പന്തില്‍ അപകടകരമായി പന്തെറിയുന്ന അദ്ദേഹം വാലറ്റത്തില്‍ കൂറ്റനടിക്കാരനായ ബാറ്റ്‌സ്‌മാനുമാണ്. 2007 ല്‍ വിന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവാന്‍ കാരണം മൊര്‍ത്തസയായിരുന്നു. നാല് വിക്കറ്റാണ് ഇന്ത്യക്കെതിരായ മല്‍സരത്തില്‍ മൊര്‍ത്തസ സ്വന്തമാക്കിയത്. മിര്‍പ്പൂരില്‍ കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനെതിരെ നടന്ന മല്‍സരത്തില്‍ ബംഗ്ലാദേശ്‌് വിജയിച്ചതും മൊര്‍ത്തസയുടെ മികവിലായിരുന്നു.
ജൂലൈ മൂന്ന് മുതലാണ് ബംഗ്ലാ സംഘം വിന്‍ഡീസ് പര്യടനം ആരംഭിക്കുന്നത്. വിന്‍ഡീസ് എ ടീമിനെതിരെ ത്രിദിന വാം അപ്പ് മല്‍സരം കളിച്ച് പര്യടനം ആരംഭിക്കുന്ന ടീം രണ്ട് ടെസ്റ്റുകളിലും മൂന്ന് ഏകദിനങ്ങളിലും ഒരു 20-20 മല്‍സരത്തിലും ക്രിസ് ഗെയിലിന്റെ ടീമിനെ നേരിടും.
ഇന്ത്യയെ ഭയമുണ്ട്
സെന്റ് ലൂസിയ: മഹേന്ദ്രസിംഗ് ധോണിയുടെ ഇന്ത്യ ഐ.സി.സി 20-20 ലോകകപ്പില്‍ നാണംകെട്ട് പുറത്തായി എന്നത് സത്യം, സച്ചിന്‍ ടെണ്ടുല്‍ക്കറും സഹീര്‍ഖാനും വിരേന്ദര്‍ സേവാഗുമെല്ലാം ഏകദിന ടീമില്‍ കളിക്കുന്നില്ല എന്നതും സത്യം-പക്ഷേ വിന്‍ഡീസ് ക്യാപ്‌റ്റന്‍ ക്രിസ് ഗെയില്‍ ഇന്ത്യയെ ദുര്‍ബലരായി കാണുന്നില്ല. വെള്ളിയാഴ്‌ച്ച ആരംഭിക്കുന്ന ഏകദിന പരമ്പരക്ക് മുന്നോടിയായി സംസാരിക്കവെ ഇന്ത്യ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ശക്തിയാണെന്നും കാര്യമായ വെല്ലുവിളി തന്റെ ടീം പ്രതീക്ഷിക്കുന്നതായും വിന്‍ഡീസ് നായകന്‍ പറഞ്ഞു.
വിന്‍ഡീസിനെതിരെ കളിക്കുന്ന ഇന്ത്യന്‍ ടീം ദുര്‍ബലമാണെന്ന വ്യഖ്യാനത്തില്‍ കഴമ്പില്ലെന്നാണ് ഗെയില്‍ വ്യക്തമാക്കുന്നത്. അനുഭവസമ്പന്നരായ സച്ചിനും സഹീറും സേവാഗും ടീമില്‍ കളിക്കുന്നില്ല. പക്ഷേ ശക്തരായ യുവതാരങ്ങള്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്. ഏത് ബൗളിംഗിനെ നേരിടാനും അവര്‍ക്കറിയാം. 20-20 ലോകകപ്പിലെ ചില ഇന്ത്യന്‍ യുവതാരങ്ങളുടെ പ്രകടനം താന്‍ സസൂക്ഷ്‌മം നിരീക്ഷിച്ചതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുളള വിന്‍ഡീസ് ടീമിനെ ഇന്നലെ പ്രഖ്യാപിച്ചു. ഫോമിലുളള സീമര്‍ ഫിഡല്‍ എഡ്‌വാര്‍ഡ് ടീമില്‍ കളിക്കുന്നില്ല. ലോകകപ്പിനിടെ പറ്റിയ പരുക്കില്‍ അദ്ദേഹം ചികില്‍സയിലാണ്. ഡാരന്‍ ബ്രാവോ, നാര്‍ലസിംഗ് ദിനനാരായണ്‍ എന്നി പുതിയ താരങ്ങള്‍ ടീമിലെത്തിയിട്ടുണ്ട്.
ലോകകപ്പില്‍ വിന്‍ഡീസ് ടീം നടത്തിയ പ്രകടനത്തില്‍ ഗെയില്‍ സന്തോഷവാനാണ്. ലോകകപ്പ് പോലെ വലിയ ഒരു ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനല്‍ വരെ കളിക്കാനായി. ലോകകപ്പിന് മുമ്പ് ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റും ഏകദിന പരമ്പരയും കളിച്ചിരുന്നു. രണ്ട് പരമ്പരകളിലും പരാജയപ്പെട്ടാണ് ടീം ലോകകപ്പില്‍ കളിച്ചത്. ഓസ്‌ട്രേലിയയെ പോലെ ശക്തമായ ടീമിനെതിരെ തുടക്കത്തില്‍ തന്നെ വന്‍ വിജയവും കരസ്ഥമാക്കാനായി. ലോകകപ്പ് വിന്‍ഡീസില്‍ എത്തിക്കാന്‍ കഠിന പരിശ്രമമാണ് എല്ലാവരും നടത്തിയത്. പക്ഷേ സെമിയില്‍ ലങ്കക്കെതിരെ പിഴച്ചു. സെമി വരെ വിന്‍ഡീസ് എത്തുമെന്ന് കരുതിയവര്‍ കുറവായിരിക്കും. എല്ലാവരും ഏക മനസ്സോടെയാണ് പൊരുതിയത്. വിന്‍ഡീസുകാര്‍ക്ക് ദീര്‍ഘകാലത്തിന് ശേഷം ഒരു ലോകകപ്പ് സമ്മാനിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അത് വലിയ നേട്ടമാവുമായിരുന്നെന്നും ഗെയില്‍ പറഞ്ഞു.
ഇന്ത്യന്‍ ടീം ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് വിന്‍ഡീസ് സീനിയര്‍ താരം രാം നരേഷ് സര്‍വനും പറഞ്ഞു
മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ വിസയില്ല
ലണ്ടന്‍: മഹേന്ദ്രസിംഗ് ധോണിയും സംഘവും ഇംഗ്ലണ്ടില്‍ നിന്നും നേരിട്ട് വിന്‍ഡീസിലെത്തിയിട്ട് ദിവസങ്ങളായി. പക്ഷേ ടീമില്‍ അംഗങ്ങളായ മുരളി വിജയ്, എസ്.ബദരീനാഥ്, അഭിഷേക് നായര്‍ എന്നിവര്‍ ഇപ്പോഴും ലണ്ടില്‍ തന്നെ തങ്ങുകയാണ്. ഇവര്‍ ലോകകപ്പ് സംഘത്തില്‍ അംഗങ്ങളല്ലായിരുന്നു. ലണ്ടനില്‍ എത്തിയപ്പോള്‍ ട്രാന്‍സിറ്റ് വിസ ലഭിച്ചില്ല. ഇത് കാരണമാണ് താരങ്ങള്‍ ലണ്ടനില്‍ തങ്ങുന്നത്. ഇന്ന് ട്രാന്‍സിറ്റ് വിസ ശരിയാവുമെന്നും ഉടന്‍ തന്നെ താരങ്ങള്‍ക്ക് വിന്‍ഡീസിലേക്ക് പോവാന്‍ കഴിയുമെന്നും ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ മുംബൈയില്‍ പറഞ്ഞു. കിംഗ്‌സ്റ്റണിലെ സബീനാപാര്‍ക്കില്‍ വെള്ളിയാഴ്‌ച്ചയാണ് പരമ്പരയിലെ ആദ്യ മല്‍സരം നടക്കുന്നത്.
ശക്തരായി സ്‌പെയിന്‍, പതര്‍ച്ചയോടെ യു.എസ്
ജോഹന്നാസ്‌ബര്‍ഗ്ഗ്: ഫിഫ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ സ്‌പെയിന്‍ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോളിന്റെ ആദ്യ സെമിയില്‍ ഇന്ന് കോണ്‍കാകാഫിലെ കരുത്തായ അമേരിക്കയുമായി കളിക്കുന്നു. ലോക സോക്കറില്‍ അതിശക്തരായി മുന്നേറുന്ന സ്‌പെയിനിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ അമേരിക്കന്‍ സംഘത്തിന് കഴിയുന്ന കാര്യം സംശയത്തിലാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച മല്‍സരങ്ങളില്ലെല്ലാം കരുത്ത് പ്രകടിപ്പിച്ചവരാണ് സ്‌പാനിഷ് സംഘം. അമേരിക്കയാവട്ടെ ആദ്യ രണ്ട് കളികളിലും പരാജയപ്പെട്ട് , അവസാന മല്‍സരത്തില്‍ ഈജിപ്‌തിനെ പരാജയപ്പെടുത്തി ഭാഗ്യത്തിന്റെ അകമ്പടയില്‍ കയറി വന്നവരാണ്. ഇറ്റലിക്കും ബ്രസീലിനും മുന്നില്‍ കളി മറന്ന ലെന്‍ഡാല്‍ ഡോണോവാന്റെ സംഘം നിര്‍ണ്ണായകമായ അവസാന മല്‍സരത്തില്‍ മൂന്ന് ഗോളിന് ഈജിപ്‌തിനെ പരാജയപ്പെടുത്തി ശോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ടിക്കറ്റ് നേടിയത്.
സ്‌പാനിഷ് നിരയില്‍ ഗോള്‍ക്കീപ്പര്‍ കാസിയാസ് മുതല്‍ എല്ലാവരും സൂപ്പര്‍ താരങ്ങളാണ്. യൂറോപ്പിലെ വമ്പന്‍ ക്ലബുകള്‍ക്ക് കളിക്കുന്ന അതിവേഗക്കാരായ താരങ്ങള്‍ക്ക് അനുഭവസമ്പത്തുമുണ്ട്. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിന്റെ വലയില്‍ അഞ്ച് തവണയാണ് കാളപ്പോരിന്റെ നാട്ടുകാര്‍ പന്ത് എത്തിച്ചത്. ഫെര്‍ണാണ്ടോ ടോറസും സാവിയുമെല്ലാം കളം മിറഞ്ഞ മല്‍സരത്തില്‍ ഓഷ്യാനയുടെ പ്രതിനിധികളായി കിവിസീന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. രണ്ടാം മല്‍സരത്തില്‍ ഏഷ്യന്‍ പ്രതിനിധികളായ ഇറാഖിന് മുന്നില്‍ സ്‌പെയിന്‍ വിയര്‍ത്തിരുന്നു. പക്ഷേ ഒരു ഗോളിന് വിജയിക്കാനായി. ആതിഥേയരായ ദക്ഷിണാഫ്രിക്ക സ്‌പെയിനിനെതിരെ പൊരുതി നിന്നു.
അമേരിക്കന്‍ സംഘത്തിന് ആഫ്രിക്കന്‍ കാലാവസ്ഥയില്‍ അതിവേഗ സോക്കറിന് കഴിയുന്നില്ല. രണ്ട് മല്‍സരത്തില്‍ ടീം തോല്‍ക്കാന്‍ കാരണം ഇതായിരുന്നു.
നല്ല കാലം
ലാഹോര്‍: ലോകകപ്പ് നേട്ടം പാക്കിസ്‌താന്‍ ക്രിക്കറ്റിന് നല്ല കാലമാവുന്നു. ശക്തരായ പ്രതിയോഗികളെയെല്ലാം പരാജയപ്പെടുത്തി രാജകീയമായി ലോകകപ്പില്‍ മുത്തമിട്ട പാക് ടീമിലെ താരങ്ങള്‍ക്ക് വീണ്ടും അവസരമൊരുക്കുകയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഉടമകള്‍. 2008 ല്‍ ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ ബൗളര്‍ സുഹൈല്‍ തന്‍വീര്‍ അടുത്ത മാസം ലോര്‍ഡ്‌സില്‍ മിഡില്‍സക്‌സിനെതിരായ മല്‍സരത്തില്‍ റോയല്‍സിനായി കളിക്കുമെന്നാണ് സൂചനകള്‍. ആദ്യ ഐ.പി.എല്‍ സീസണില്‍ കളം നിറഞ്ഞ പാക്കിസ്‌താന്‍ താരങ്ങള്‍ക്ക് രണ്ടാം ഐ.പി.എല്ലില്‍ സ്ഥാനമുണ്ടായിരുന്നില്ല. ഇന്ത്യയിലാണ് മല്‍സരങ്ങളെന്ന പേരില്‍ പാക് താരങ്ങള്‍ക്ക് പാക് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു. മുംബൈ സംഭവത്തിന് ശേഷം ഉലഞ്ഞ ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധത്തെ തുടര്‍ന്നാണ് പാക്കിസ്‌താന്‍ സ്വന്തം താരങ്ങളെ വിലക്കിയത്.
ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് സമയമായതിനാല്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയെങ്കിലും പാക്കിസ്‌താന്‍ താരങ്ങള്‍ക്ക് ടീം ഉടമകള്‍ അവസരം നല്‍കിയില്ല. ലോകകപ്പ് നേട്ടത്തിന് ശേഷം പാക് താരങ്ങളെ സമീപിക്കാന്‍ ഐ.പി.എല്‍ ടീം ഉടമകള്‍ തീരുമാനിച്ചിരിക്കയാണ്. സുഹൈല്‍ തന്‍വീര്‍ ലോര്‍ഡ്‌സില്‍് കളിക്കാന്‍ സാധ്യതയുണ്ടെന്ന് റോയല്‍സിന്റെ ഉടമകളിലൊരാളായ മനോജ് ബദാലെ പറഞ്ഞു. മിഡില്‍സക്‌സ് കഴിഞ്ഞ സീസണിലെ ഇംഗ്ലീഷ് 20-20 ചാമ്പ്യന്മാരാണ്.
2010 മാര്‍ച്ചില്‍ ഇന്ത്യയില്‍ നടക്കുന്ന അടുത്ത ഐ.പി.എല്ലില്‍ പാക്കിസ്‌താന്‍ താരങ്ങള്‍ കളിക്കുന്നതില്‍ വിരോധമില്ലെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത് മോഡി പറഞ്ഞു. പാക് താരങ്ങള്‍ കളിക്കുന്ന കാര്യത്തില്‍ രണ്ട് രാജ്യത്തെയും സര്‍ക്കാരുകളാണ് തീരുമാനമെടുക്കേണ്ടത്. പാക്കിസ്‌താന്‍ താരങ്ങളുടെ സേവനം ലഭിക്കുകയാണെങ്കില്‍ അത് ഉപയോഗപ്പെടുത്തുന്നതില്‍ സന്തോഷമാണുളളതെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഡല്‍ഹി ഡെയര്‍ഡെവിള്‍സും വ്യക്തമാക്കി.
വീനസ് ജയിച്ചു
ലണ്ടന്‍: സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ സ്‌റ്റെഫാനി വോഗെലിനെ നേരിട്ടുളള സെറ്റുകളില്‍ പരാജയപ്പെടുത്തി നിലവിലുളള ജേത്രി അമേരിക്കയുടെ വീനസ് വില്ല്യാംസ് വിംബിള്‍ഡണ്‍ ടെന്നിസ് വനിതാ വിഭാഗം സിംഗിള്‍സില്‍ ആദ്യ റൗണ്ട് പിന്നിട്ടു. സെന്റര്‍ കോര്‍ട്ടില്‍ നടന്ന മല്‍സരത്തില്‍ 6-3, 6-2 എന്ന സ്‌ക്കോറിനാണ് വീനസ് വിജയിച്ചത്. തകര്‍പ്പന്‍ ഫോമിലായിരുന്ന സൂപ്പര്‍ താരത്തിന് മല്‍സരം ജയിക്കാന്‍ 73 മിനുട്ട് മാത്രമാണ് വേണ്ടി വന്നത്. രണ്ടാം റൗണ്ടില്‍ വീനസിന്റെ പ്രതിയോഗി കാതറിന ബൊന്‍ഡാരങ്കോയാണ്. പുരുഷ വിഭാഗത്തില്‍ അഞ്ചാം സീഡ് ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോ 6-3, 6-1, 6-2 എന്ന സ്‌ക്കോറിന് അര്‍ഡനോള്‍ഡ് കലെമന്‍ഡിനെ പരാജയപ്പെടുത്തി അടുത്ത റൗണ്ടിലെത്തി. ശക്തമായ ബേസ് ലൈന്‍ ഗെയിം കാഴ്‌ച്ചവെച്ചാണ് അര്‍ജന്റീനിയന്‍ താരം വിജയം വരിച്ചത്. പത്താം സീഡും ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനലിസ്റ്റുമായ ഫെര്‍ണാണ്ടോ ഗോണ്‍സാലസ് റഷ്യയുടെ തൈമറസ് ഗബാഷവിലിയെ തോല്‍പ്പിച്ച് അടുത്ത ഘട്ടത്തിലെത്തി. സ്‌ക്കോര്‍ 7-5, 7-5, 6-3. തുടക്കത്തില്‍ പതറിയ ജര്‍മനിയുടെ ഇരുപത്തിനാലാം സീഡ് താരം ടോമി ഹാസ് പൊരുതിയ ഓസ്‌ട്രിയയുടെ അലക്‌സാണ്ടര്‍ പെയയെ പരാജയപ്പെടുത്തി.
Thursday, July 31, 2008
KAMALS DRIVE
ഈ സംഭവ കഥ നാല് വര്‍ഷം മുമ്പാണ്... ഗ്രീസിന്റെ ആസ്ഥാനമായ ഏതന്‍സില്‍ ഒളിംപിക്‌സ് നടക്കുന്നു. ലോക കായികരംഗത്തെ വിഖ്യാതരെല്ലാം ഒരുമിച്ച വേദിയില്‍ ജമ്മു കാശ്‌്‌മീരില്‍ നിന്ന് ഒരാള്‍. ഇന്ത്യന്‍ ഒളിംപിക് അസോസിേയഷന്റെ കോട്ടും കുപ്പായവുമെല്ലാം അണിഞ്ഞ കാശ്‌മീരി ആരാണെന്ന് തിരിച്ചറിയാന്‍ പ്രയാസപ്പെട്ടപ്പോള്‍ ഔദ്യോഗികമായി തന്നെ തിരക്കി. കക്ഷി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രതിനിധിയായി ഒളിംപിക്‌സിന് എത്തിയതാണ്. എന്താണ് ഇദ്ദേഹത്തിന്റെ യോഗ്യതയെന്ന് ചോദിച്ചപ്പോള്‍ മറുപടി ഗസ്റ്റ് എന്നായിരുന്നു. ഒളിംപിക് അസോസിയേഷന്‍ ഭാരവാഹികളില്‍ ഒരാളുടെ കുടുംബാംഗമാണ് ഇയാള്‍. ശ്രീനഗറില്‍ തുകല്‍ കച്ചവടമാണ് ജോലി....
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ ആസ്ഥാനത്ത് ഇത്തരം പല തോന്നിവാസങ്ങളും നടക്കാറുണ്ട്, ഇപ്പോഴും നടക്കുന്നു. ഏഷ്യന്‍ ഗെയിംസും ഒളിംപിക്‌സുമെല്ലാം സ്വന്തം കുടുംബത്തെയും മിത്രങ്ങളെയും നാടു കാണിക്കാനുളള വിനോദമാണ് ഐ.ഒ.സി യിലുള്ളവര്‍ക്ക്. ദോഹയില്‍ 2006 ല്‍ നടന്ന ഏഷ്യന്‍ ഗെയിംസിനിടെ ഐ.ഒ.സി അതിഥികളായി നൂറോളം പേരാണ് ഖത്തറിന്റെ തലസ്ഥാനത്ത് എത്തിയത്. എല്ലാവരും ദിവസങ്ങളോളം ദോഹയും പരിസര പ്രദേശങ്ങളും സര്‍ക്കാര്‍ ചെലവില്‍ കറങ്ങികണ്ടുവെന്ന് മാത്രമല്ല നഗരത്തിലെ ഏറ്റവും വലിയ ഹോട്ടലില്‍ സുരേഷ് കല്‍മാഡി വിളിച്ചു ചേര്‍ത്ത് പത്രസമ്മേളനത്തില്‍ മാധ്യമ പ്രതിനിധികള്‍ക്കൊപ്പം പങ്കെടുക്കാനും ധൈര്യം കാട്ടി. ഫൈവ് സ്‌റ്റാര്‍ ഹോട്ടലില്‍ തിന്നും കുടിച്ചും ഇവര്‍ ആഘോഷം ഗംഭീരമാക്കിയ സമയത്ത് നമ്മുടെ പാവം താരങ്ങള്‍ അല്‍പ്പമകലെ ഖലീഫ സ്‌റ്റേഡിയത്തില്‍ ഒരു മെഡലിനായുളള നെട്ടോട്ടത്തിലായിരുന്നു. (ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ ഖലീഫ് സ്‌റ്റേഡിയത്തിലെത്തിയവര്‍ പത്ത് പേര്‍ മാത്രം)
ബെയ്‌ജിംഗ് ഒളിംപിക്‌സിനും കല്‍മാഡിയുടെയും രണ്‍ധീര്‍ സിംഗിന്റെയും ലളിത് ഭാനോട്ടിന്റെയും കായിക മന്ത്രി എം.എസ് ഗില്ലിന്റെയുമെല്ലാം സുഹൂത്തുകളും കുടുംബങ്ങളുമെല്ലാം സര്‍ക്കാര്‍ ചെലവില്‍ പോവുന്നുണ്ട്. എല്ലാവര്‍ക്കും അക്രഡിറ്റേഷനും, സൂട്ടും കോട്ടും താമസവുമെല്ലാം. രാജ്യത്ത് നിന്ന് നൂറോളം മാധ്യമ പ്രവര്‍ത്തകര്‍ ഒളിംപിക്‌സ് അക്രഡിറ്റേഷന് ഒരു വര്‍ഷം മുമ്പ് ഔദ്യോഗികമായി അപേക്ഷിച്ചിരുന്നു. ഇവരില്‍ മുപ്പതോളം പേര്‍ക്ക് മാത്രമാണ് ഐ.ഒ.സി അക്രഡിറ്റേഷന്‍ നല്‍കിയിരിക്കുന്നത്. ബാക്കിയുള്ളവര്‍ക്കൊന്നും അനുമതിയില്ലെന്നാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ സ്ഥിതി ചെയ്യുന്ന ഐ.ഒ.സി ആസ്ഥാനത്ത് നിന്നുള്ള മറുപടി.
അക്രഡിറ്റേഷന് അപേക്ഷിച്ച മാധ്യമ പ്രവര്‍ത്തകരുടെ പേരുകളില്‍ കല്‍മാഡിയും സംഘവും സ്വന്തക്കാരെ കുത്തിനിറക്കും. അവര്‍ രാജ്യത്തിന്റെ പ്രതിനിധികളായി മേളകള്‍ നിരങ്ങും. ഈ പതിവ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ആരും ചോദിക്കാനും പറയാനുമില്ല. കേരളത്തില്‍ നിന്ന് ബെയ്‌ജിംഗിലേക്ക് മൂന്ന്‌് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് അക്രഡിറ്റേഷന്‍ നല്‍കിയിരിക്കുന്നത്.
അക്രഡിറ്റേഷന് അപേക്ഷിക്കുന്നവര്‍ക്കെല്ലാം നല്‍കുമെന്നാണ് തുടക്കത്തില്‍ ബെയ്‌ജിംഗ് ഒളിംപിക്‌സ് സംഘാടക സമിതി (ബി.ഒ.സി.ഒ.ജി) അറിയിച്ചിരുന്നത്. വിവിധ രാജ്യങ്ങളിലെ ഒളിംപിക് അസോസിേയഷന്‍ വഴിയായിരുന്നു അക്രഡിറ്റേഷന് അപേക്ഷിക്കേണ്ടത്. 2007 ജൂണ്‍ 15 ആയിരുന്നു അക്രഡിറ്റേഷന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. നവംബറില്‍ അക്രഡിറ്റേഷന്‍ പ്രക്രിയ ആരംഭിച്ച സംഘാടക സമിതി 2008 ഫെബ്രുവരിയില്‍ അക്രഡിറ്റേഷന്‍ കാര്‍ഡ് വിതരണവും ആരംഭിച്ചിരുന്നു. കാര്‍ഡ് ലഭിക്കാതെ വന്നപ്പോഴാണ് സ്വന്തം അപേക്ഷ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ തള്ളിയ കാര്യം മാധ്യമ പ്രവര്‍ത്തകര്‍ അറിയുന്നത്. പ്രിന്റ് മീഡിയകളില്‍ നിന്നായി 5,600 മാധ്യമ പ്രവര്‍ത്തകരും ഫോട്ടാഗ്രാഫര്‍മാര്‍ക്കുമാണ് സംഘാടക സമിതി അനുമതി നല്‍കിയിരിക്കുന്നത്. വിഷ്വല്‍ മീഡിയ അക്രഡിറ്റേഷന്‍ നേടിയവര്‍ 12,000 ത്തോളം പേരാണ്.
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ വഴി ലഭിച്ച അക്രഡിറ്റേഷന്‍ അപേക്ഷകളെല്ലാം അംഗീകരിച്ചതായി ബി.ഒ.സി.ഒ.ജി മീഡിയാ ഓപ്പറേഷന്‍സ് ഡയരക്ടര്‍ സണ്‍ വീജിയ പറഞ്ഞു. ആരെയും സംഘാടക സമതി തഴഞ്ഞിട്ടില്ലെന്ന് ചൈനക്കാര്‍ വിശദീകരിക്കുമ്പോള്‍ ഒന്നാം പ്രതികള്‍ നമ്മുടെ നേതാക്കള്‍ തന്നെയാണ്.
അക്രഡിറ്റേഷന്‍ കാര്യത്തില്‍ സുരേഷ് കല്‍മാഡിക്ക് പരാതിപ്പെട്ടപ്പോള്‍ എല്ലാം പരിഹരിക്കാമെന്ന മറുപടി ലഭിക്കുന്നു. ഐ.ഒ.സി ആസ്ഥാനത്ത് മീഡിയ കാര്യങ്ങള്‍ നോക്കുന്നത് ഒരു വനിതാ ഓഫീസറാണ്. അവര്‍ക്കാണെങ്കില്‍ ഒരു മറുപടി മാത്രം-വെയിറ്റ്... പലരും പല തവണ വെയിറ്റ് ചെയ്‌തു. പക്ഷേ അക്രഡിറ്റേഷന്‍ കിട്ടിയില്ല.
അറുപതോളം പേരാണ് ഇത്തവണ ബെയ്‌ജിംഗില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഇത് താരങ്ങളുടെയും അവരെ അനുഗമിക്കുന്ന ഒഫീഷ്യലുകളുടെയും കണക്ക്. ഒളിംപിക്‌സ് ആരംഭിച്ചുകഴിഞ്ഞാലാണ് ഉന്നത തല സംഘം പുറപ്പെടുക. ഉന്നത സംഘത്തില്‍ ഒന്നോ രണ്ടോ ഉന്നതരുണ്ടാവും. ബാക്കിയെല്ലാം യെസ് മൂളികളായിരിക്കും. ഇതാണ് നമ്മുടെ ഒളിംപിക്‌സ് പാരമ്പര്യം. ഉന്നതതല സംഘത്തിന് രാജ്യത്തിന്റെ താരങ്ങളുടെ പ്രകടനം കാണാന്‍ താല്‍പ്പര്യമില്ല. നാട് കാണണം. നമ്മുടെ വിവിധ സംസ്ഥാനങ്ങള്‍, അവിടങ്ങളിലുളള സ്‌പോര്‍ട്‌സ് ഭരണാധികാരികള്‍, അവരെല്ലാം സര്‍ക്കാര്‍ ചെലവില്‍ നാടുകാണുമ്പോള്‍ അവിടങ്ങളിലെ കായിക സംസ്‌്‌ക്കാരത്തെയും കായിക വികസനത്തെയും കുറിച്ച് എന്തെങ്കിലും പഠിച്ചിരുന്നെങ്കില്‍ അത് രാജ്യത്തിന് ഗുണമാവുമായിരുന്നു. പക്ഷേ പഠിക്കാനൊന്നും ആര്‍ക്കും താല്‍പ്പര്യമില്ല. കാഴ്‌ച്ചകളാണ് എല്ലാവരുടെയും പഠനം. ബെയ്‌ജിംഗ് കഴിഞ്ഞാല്‍ അടുത്ത ഒളിംപിക്‌സ് സംഘത്തില്‍ സ്ഥാനം നേടാനുളള പിടിവലി ആരംഭിക്കും. ഈ പ്രക്രിയ തല്‍ക്കാലം തടയാന്‍ ആര്‍ക്കുമാവില്ല.
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ ആസ്ഥാനത്ത് ഇത്തരം പല തോന്നിവാസങ്ങളും നടക്കാറുണ്ട്, ഇപ്പോഴും നടക്കുന്നു. ഏഷ്യന്‍ ഗെയിംസും ഒളിംപിക്‌സുമെല്ലാം സ്വന്തം കുടുംബത്തെയും മിത്രങ്ങളെയും നാടു കാണിക്കാനുളള വിനോദമാണ് ഐ.ഒ.സി യിലുള്ളവര്‍ക്ക്. ദോഹയില്‍ 2006 ല്‍ നടന്ന ഏഷ്യന്‍ ഗെയിംസിനിടെ ഐ.ഒ.സി അതിഥികളായി നൂറോളം പേരാണ് ഖത്തറിന്റെ തലസ്ഥാനത്ത് എത്തിയത്. എല്ലാവരും ദിവസങ്ങളോളം ദോഹയും പരിസര പ്രദേശങ്ങളും സര്‍ക്കാര്‍ ചെലവില്‍ കറങ്ങികണ്ടുവെന്ന് മാത്രമല്ല നഗരത്തിലെ ഏറ്റവും വലിയ ഹോട്ടലില്‍ സുരേഷ് കല്‍മാഡി വിളിച്ചു ചേര്‍ത്ത് പത്രസമ്മേളനത്തില്‍ മാധ്യമ പ്രതിനിധികള്‍ക്കൊപ്പം പങ്കെടുക്കാനും ധൈര്യം കാട്ടി. ഫൈവ് സ്‌റ്റാര്‍ ഹോട്ടലില്‍ തിന്നും കുടിച്ചും ഇവര്‍ ആഘോഷം ഗംഭീരമാക്കിയ സമയത്ത് നമ്മുടെ പാവം താരങ്ങള്‍ അല്‍പ്പമകലെ ഖലീഫ സ്‌റ്റേഡിയത്തില്‍ ഒരു മെഡലിനായുളള നെട്ടോട്ടത്തിലായിരുന്നു. (ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ ഖലീഫ് സ്‌റ്റേഡിയത്തിലെത്തിയവര്‍ പത്ത് പേര്‍ മാത്രം)
ബെയ്‌ജിംഗ് ഒളിംപിക്‌സിനും കല്‍മാഡിയുടെയും രണ്‍ധീര്‍ സിംഗിന്റെയും ലളിത് ഭാനോട്ടിന്റെയും കായിക മന്ത്രി എം.എസ് ഗില്ലിന്റെയുമെല്ലാം സുഹൂത്തുകളും കുടുംബങ്ങളുമെല്ലാം സര്‍ക്കാര്‍ ചെലവില്‍ പോവുന്നുണ്ട്. എല്ലാവര്‍ക്കും അക്രഡിറ്റേഷനും, സൂട്ടും കോട്ടും താമസവുമെല്ലാം. രാജ്യത്ത് നിന്ന് നൂറോളം മാധ്യമ പ്രവര്‍ത്തകര്‍ ഒളിംപിക്‌സ് അക്രഡിറ്റേഷന് ഒരു വര്‍ഷം മുമ്പ് ഔദ്യോഗികമായി അപേക്ഷിച്ചിരുന്നു. ഇവരില്‍ മുപ്പതോളം പേര്‍ക്ക് മാത്രമാണ് ഐ.ഒ.സി അക്രഡിറ്റേഷന്‍ നല്‍കിയിരിക്കുന്നത്. ബാക്കിയുള്ളവര്‍ക്കൊന്നും അനുമതിയില്ലെന്നാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ സ്ഥിതി ചെയ്യുന്ന ഐ.ഒ.സി ആസ്ഥാനത്ത് നിന്നുള്ള മറുപടി.
അക്രഡിറ്റേഷന് അപേക്ഷിച്ച മാധ്യമ പ്രവര്‍ത്തകരുടെ പേരുകളില്‍ കല്‍മാഡിയും സംഘവും സ്വന്തക്കാരെ കുത്തിനിറക്കും. അവര്‍ രാജ്യത്തിന്റെ പ്രതിനിധികളായി മേളകള്‍ നിരങ്ങും. ഈ പതിവ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ആരും ചോദിക്കാനും പറയാനുമില്ല. കേരളത്തില്‍ നിന്ന് ബെയ്‌ജിംഗിലേക്ക് മൂന്ന്‌് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് അക്രഡിറ്റേഷന്‍ നല്‍കിയിരിക്കുന്നത്.
അക്രഡിറ്റേഷന് അപേക്ഷിക്കുന്നവര്‍ക്കെല്ലാം നല്‍കുമെന്നാണ് തുടക്കത്തില്‍ ബെയ്‌ജിംഗ് ഒളിംപിക്‌സ് സംഘാടക സമിതി (ബി.ഒ.സി.ഒ.ജി) അറിയിച്ചിരുന്നത്. വിവിധ രാജ്യങ്ങളിലെ ഒളിംപിക് അസോസിേയഷന്‍ വഴിയായിരുന്നു അക്രഡിറ്റേഷന് അപേക്ഷിക്കേണ്ടത്. 2007 ജൂണ്‍ 15 ആയിരുന്നു അക്രഡിറ്റേഷന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. നവംബറില്‍ അക്രഡിറ്റേഷന്‍ പ്രക്രിയ ആരംഭിച്ച സംഘാടക സമിതി 2008 ഫെബ്രുവരിയില്‍ അക്രഡിറ്റേഷന്‍ കാര്‍ഡ് വിതരണവും ആരംഭിച്ചിരുന്നു. കാര്‍ഡ് ലഭിക്കാതെ വന്നപ്പോഴാണ് സ്വന്തം അപേക്ഷ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ തള്ളിയ കാര്യം മാധ്യമ പ്രവര്‍ത്തകര്‍ അറിയുന്നത്. പ്രിന്റ് മീഡിയകളില്‍ നിന്നായി 5,600 മാധ്യമ പ്രവര്‍ത്തകരും ഫോട്ടാഗ്രാഫര്‍മാര്‍ക്കുമാണ് സംഘാടക സമിതി അനുമതി നല്‍കിയിരിക്കുന്നത്. വിഷ്വല്‍ മീഡിയ അക്രഡിറ്റേഷന്‍ നേടിയവര്‍ 12,000 ത്തോളം പേരാണ്.
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ വഴി ലഭിച്ച അക്രഡിറ്റേഷന്‍ അപേക്ഷകളെല്ലാം അംഗീകരിച്ചതായി ബി.ഒ.സി.ഒ.ജി മീഡിയാ ഓപ്പറേഷന്‍സ് ഡയരക്ടര്‍ സണ്‍ വീജിയ പറഞ്ഞു. ആരെയും സംഘാടക സമതി തഴഞ്ഞിട്ടില്ലെന്ന് ചൈനക്കാര്‍ വിശദീകരിക്കുമ്പോള്‍ ഒന്നാം പ്രതികള്‍ നമ്മുടെ നേതാക്കള്‍ തന്നെയാണ്.
അക്രഡിറ്റേഷന്‍ കാര്യത്തില്‍ സുരേഷ് കല്‍മാഡിക്ക് പരാതിപ്പെട്ടപ്പോള്‍ എല്ലാം പരിഹരിക്കാമെന്ന മറുപടി ലഭിക്കുന്നു. ഐ.ഒ.സി ആസ്ഥാനത്ത് മീഡിയ കാര്യങ്ങള്‍ നോക്കുന്നത് ഒരു വനിതാ ഓഫീസറാണ്. അവര്‍ക്കാണെങ്കില്‍ ഒരു മറുപടി മാത്രം-വെയിറ്റ്... പലരും പല തവണ വെയിറ്റ് ചെയ്‌തു. പക്ഷേ അക്രഡിറ്റേഷന്‍ കിട്ടിയില്ല.
അറുപതോളം പേരാണ് ഇത്തവണ ബെയ്‌ജിംഗില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഇത് താരങ്ങളുടെയും അവരെ അനുഗമിക്കുന്ന ഒഫീഷ്യലുകളുടെയും കണക്ക്. ഒളിംപിക്‌സ് ആരംഭിച്ചുകഴിഞ്ഞാലാണ് ഉന്നത തല സംഘം പുറപ്പെടുക. ഉന്നത സംഘത്തില്‍ ഒന്നോ രണ്ടോ ഉന്നതരുണ്ടാവും. ബാക്കിയെല്ലാം യെസ് മൂളികളായിരിക്കും. ഇതാണ് നമ്മുടെ ഒളിംപിക്‌സ് പാരമ്പര്യം. ഉന്നതതല സംഘത്തിന് രാജ്യത്തിന്റെ താരങ്ങളുടെ പ്രകടനം കാണാന്‍ താല്‍പ്പര്യമില്ല. നാട് കാണണം. നമ്മുടെ വിവിധ സംസ്ഥാനങ്ങള്‍, അവിടങ്ങളിലുളള സ്‌പോര്‍ട്‌സ് ഭരണാധികാരികള്‍, അവരെല്ലാം സര്‍ക്കാര്‍ ചെലവില്‍ നാടുകാണുമ്പോള്‍ അവിടങ്ങളിലെ കായിക സംസ്‌്‌ക്കാരത്തെയും കായിക വികസനത്തെയും കുറിച്ച് എന്തെങ്കിലും പഠിച്ചിരുന്നെങ്കില്‍ അത് രാജ്യത്തിന് ഗുണമാവുമായിരുന്നു. പക്ഷേ പഠിക്കാനൊന്നും ആര്‍ക്കും താല്‍പ്പര്യമില്ല. കാഴ്‌ച്ചകളാണ് എല്ലാവരുടെയും പഠനം. ബെയ്‌ജിംഗ് കഴിഞ്ഞാല്‍ അടുത്ത ഒളിംപിക്‌സ് സംഘത്തില്‍ സ്ഥാനം നേടാനുളള പിടിവലി ആരംഭിക്കും. ഈ പ്രക്രിയ തല്‍ക്കാലം തടയാന്‍ ആര്‍ക്കുമാവില്ല.
SUPER LEEK........
ബെയ്‌ജിംഗ്: സെക്യൂരിറ്റിയുടെ കാര്യത്തില്‍ എല്ലാവരെയും കടത്തി വെട്ടുകയാണ് ചൈന. എന്നിട്ടും ഒളിംപിക്‌സ് ഉദ്‌ഘാടന ചടങ്ങുകളുടെ റിഹേഴ്‌സല്‍ ചോര്‍ന്നതും പരിപാടികളെല്ലാം ലോകം കണ്ടതും ചൈനീസ് സംഘാടകര്‍ക്ക് കനത്ത ആഘാതമായി. കഴിഞ്ഞ ദിവസം ബേര്‍ഡ്‌സ് നെസ്‌റ്റില്‍ നടന്ന റിഹേഴ്‌സല്‍ ഒരു കൊറിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടറാണ് ഒളി ക്യാമറയില്‍ ഷൂട്ട് ചെയ്‌തത്. കൊറിയന്‍ ടെലിവിഷന്‍ (എസ്.ബി.എസ്) ഇത് സംപ്രേഷണം ചെയ്യാനും മടിച്ചില്ല. കൊറിയന്‍ ടെലിവിഷന്‍ ദൃശ്യങ്ങള്‍ കോപ്പിയടിക്കാന്‍ ലോകത്തെമ്പാടുമുളള ടെലിവിഷന്‍ ചാനലുകളും മടിക്കാതെ രംഗത്ത് വന്നപ്പോള്‍ ചൈന സസ്‌പെന്‍സായി നിലനിര്‍ത്തിയ ഉദ്‌ഘാടന ചടങ്ങുകളുടെ പൊലിമ ഇല്ലാതായി. കഴിഞ്ഞ ദിവസമാണ് ബേര്‍ഡ്‌സ് നെസ്‌റ്റ് സ്‌റ്റേഡിയത്തില്‍ റിഹേഴ്‌സല്‍ നടന്നത്. റിഹേഴ്‌സല്‍ കാണാന്‍ അധികമാരെയും അനുവദിച്ചിരുന്നില്ല. സ്റ്റേഡിയത്തിലേക്ക് കയറ്റിയവരില്‍ കുറച്ചു പേര്‍ മാധ്യമ പ്രവര്‍ത്തകരായിരുന്നു. അവരെ കര്‍ശന പരിശോധനക്ക് വിധയമാക്കിയിരുന്നു. ക്യാമറകള്‍ അനുവദിച്ചിരുന്നില്ല. കര്‍ക്കശ സുരക്ഷയിലും കൊറിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഏങ്ങനെ വീഡിയോ ക്യാമറയുമായി സ്‌റ്റേഡിയത്തിനുള്ളില്‍ കയറിയെന്നത് ഉത്തരം കിട്ടാത്ത ചോദ്യമായും സംഘാടകര്‍ക്ക് നാണക്കേടായും അവശേഷിക്കുന്നു.
2001 ലാണ് ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി (ഐ.ഒ.സി) ചൈനക്ക് ഒളിംപിക്‌സ് അനുവദിച്ചത്. അന്ന് മുതല്‍ ചൈന ഉദ്‌ഘാടന ചടങ്ങുകള്‍ പ്ലാന്‍ ചെയ്യുന്നു. വളരെ രഹസ്യമായാണ് ഉദ്‌ഘാടന പരിപാടികള്‍ ആസുത്രണം ചെയ്‌തത്. മൂന്നര മണിക്കൂര്‍ ദീര്‍ഘിക്കുന്ന പരിപാടികള്‍ ലോകത്തിന് ചൈന സമ്മാനിക്കുന്ന വിരൂന്നായിരിക്കുമെന്നാണ് സംഘാടകര്‍ അവകാശപ്പെട്ടത്. ചൈനീസ് പരമ്പരാഗത കലകള്‍ക്കൊപ്പം ഹൈടെക് വിപ്ലവവും സമന്വയിപ്പിച്ച് അതിനൂതനമായി ആവിഷ്‌ക്കരിച്ച പരിപാടി ഓഗസ്‌റ്റ് എട്ടിനാണ് ലോകം ആസ്വദിക്കാനിരുന്നത്. പക്ഷേ അയല്‍ക്കാരായ കൊറിയക്കാര്‍ ഇങ്ങനെ ചതിക്കുമെന്ന് സംഘാടകര്‍ കരുതിയില്ല.
ദക്ഷിണ കൊറിയന്‍ ചാനലായ എസ്.ബി.എസ് ടി.വി സ്റ്റേഷനാണ് ഉദ്‌ഘാടന പരിപാടികള്‍ ചോര്‍ത്തിയത്. ഇന്നലെ രാവിലെയിലെ വാര്‍ത്താ ബുളറ്റിനില്‍ വിശദമായി തന്നെ കൊറിയന്‍ ചാനല്‍ ഉദ്‌ഘാടന പരിപാടികളുടെ റിഹേഴ്‌സല്‍ കാണിച്ചു. സംഭവത്തില്‍ ദു: ഖം പ്രകടിപ്പിച്ച ഒളിംപിക്‌സ് സംഘാടകര്‍ കൊറിയന്‍ ചാനലിനെതിരെയും റിഹേഴ്‌സല്‍ ചടങ്ങുകളുടെ ഫോട്ടോകള്‍ എടുത്ത ഫോട്ടോഗ്രാഫര്‍മാരെയും നിരോധിക്കാന്‍ ആലോചിക്കുന്നുണ്ട്. ഒളിംപിക്‌സ് നിയമ പ്രകാരം റിഹേഴ്‌സല്‍ ക്യാമറയില്‍ പകര്‍ത്തരുത്. തെറ്റ് ചെയ്‌തവരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാന്‍ സംഘാടകര്‍ക്ക് അധികാരവുമുണ്ട്. തീര്‍ത്തും നിരുത്തരവാദിത്ത്വ റിപ്പോര്‍ട്ടിംഗാണ് കൊറിയന്‍ ചാനല്‍ നടത്തിയതെന്ന് സംഘാടക സമിതി ഉദ്യോസ്ഥന്‍ സണ്‍ വിയാഡെ കുറ്റപ്പെടുത്തി. ഓഗസ്‌റ്റ് എട്ടിന് ലോകത്തെ വിസ്‌മയിപ്പിക്കുകയാണ് ചൈനയുടെ ലക്ഷ്യം. അത് സംഘാടകര്‍ നിറവേറ്റുമെന്ന് അദ്ദേഹം പറഞ്ഞു. കൊറിയന്‍ ചാനലിന് ഉദ്‌ഘാടന പരപാടികള്‍ സമ്പൂര്‍ണമായി പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ചൈനയിലെ ഏറ്റവും പ്രശസ്‌തനായ സംവിധായകന്‍ ഷാംഗ് യിമോ ഒരുക്കുന്ന മൂന്നര മണിക്കൂര്‍ ഉദ്‌ഘാടന ചടങ്ങുകളുടെ പൊലിമ ഒരിക്കലും നഷ്ടമാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കനത്ത സെക്യൂരിറ്റിയില്‍ ഒുരു മാധ്യമ പ്രവര്‍ത്തകന്‍ എങ്ങനെ വീഡിയോ ക്യാമറയുമായി സ്‌റ്റേഡിയത്തിനുളളില്‍ കയറി എന്ന ചോദ്യത്തിന് പക്ഷേ അദ്ദേഹത്തിന് ഉത്തരമുണ്ടായിരുന്നില്ല. എല്ലാം അന്വേഷിക്കുന്നുണ്ട് എന്ന് മാത്രമായിരുന്നു മറുപടി.
VEERU ONLY
സീനിയേഴ്‌സ് തുലച്ചു
ഗാലി: മേഘാവൃതമായ ആകാശത്തെയും, അജാന്ത മെന്‍ഡീസ്- മുത്തയ്യ മുരളീധരന്‍ സ്‌പിന്‍ ദ്വയത്തെയും ചെറുത്തു തോല്‍പ്പിക്കുന്നതില്‍ വീരേന്ദര്‍ സേവാഗ്-ഗൗതം ഗാംഭീര്‍ ഓപ്പണിംഗ് സഖ്യം വിജയിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌ക്കോര്‍ വിക്കറ്റ് പോവാതെ 167 ല്‍ എത്തിയിരുന്നു. ഇടക്ക് മഴ പെയ്‌തപ്പോള്‍ മൂന്ന് മണിക്കൂറോളം കളി നഷ്‌ടമായി. പിന്നെ കാണാനായത് നാല് ബാറ്റ്‌സ്‌മാന്മാര്‍ തിരിഞ്ഞു നടക്കുന്നതാണ്. ഇന്ത്യ-ലങ്ക ഗാലി ടെസ്‌റ്റ് ആദ്യദിവസം അവസാനിക്കുമ്പോള്‍ നല്ല തുടക്കം പാഴാക്കിയ ഇന്ത്യ ലങ്കക്ക് ഡ്രൈവിംഗ് സീറ്റ് കൈമാറി. നാല് വിക്കറ്റിന് 214 റണ്‍സാണ് ഇന്ത്യന്‍ സ്‌ക്കോര്‍. 128 റണ്‍സുമായി സേവാഗും 13 റണ്‍സുമായി ലക്ഷ്‌മണും ക്രീസിലുണ്ട്. ഈ സഖ്യം തകര്‍ന്നാല്‍ ടീമും തകരും. ഒന്നാം ടെസ്‌റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തരിപ്പണമാക്കിയ മുരളിക്ക് ആദ്യം ദിനം ആരും വിക്കറ്റ് സമ്മാനിച്ചില്ല എന്നത് മാത്രമാണ് ഇന്ത്യന്‍ നേട്ടം.-പിന്നെ സേവാഗിന്റെ തട്ടുതകര്‍പ്പന്‍ സെഞ്ച്വറിയും.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ കൊളംബോ ദയനീയത മറന്ന് തകര്‍പ്പന്‍ ബാറ്റിംഗാണ് നടത്തിയത്. സേവാഗ് സ്വതസിദ്ധമായ ഫോമിലേക്കുയര്‍ന്നപ്പോള്‍ ഗാംഭീര്‍ പ്രതിരോധത്തിലൂടെ കൂട്ടുകാരന് ഉറച്ച പിന്തുണ നല്‍കി. മഴയില്‍ കളി മുടങ്ങുന്നത് വരെ ഇവര്‍ പിടികൊടുത്തില്ല. ആകെ ഒരവസരം നല്‍കിയത് ഗാംഭീറായിരുന്നു. വ്യക്തിഗത സ്‌ക്കോര്‍ 13 ല്‍ അദ്ദേഹം നല്‍കിയ അവസരം ഒന്നാം സ്ലിപ്പില്‍ കുമാര്‍ സങ്കക്കാര പാഴാക്കി. മഴക്ക് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ അജാന്ത (74 ന് 2), ചാമിന്ദ വാസ് (57 ന് 2) എന്നിവര്‍ ഇന്ത്യക്ക് മുന്നില്‍ വില്ലന്മാരായി. ആദ്യ സെഷനിലെ 29 ഓവറുകളില്‍ വിക്കറ്റ് പോവാതെ 151 റണ്‍സായിരുന്നു ഇന്ത്യന്‍ സ്‌ക്കോര്‍. വാസിന്റെ പന്ത് സിക്‌സറിന് പറത്തി തന്റെ പതിനഞ്ചാം ടെസ്റ്റ് സെഞ്ച്വറി സേവാഗ് പൂര്‍ത്തിയാക്കിയ ഉടന്‍ മറുഭാഗത്ത് ഗാംഭീര്‍ മെന്‍ഡിസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 92 പന്തില്‍ നിന്ന് അര്‍ദ്ധശതകം തികച്ച ഗാംഭീര്‍ അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്‌തെങ്കിലും തേര്‍ഡ് അമ്പയറുടെ വിധിയും ഓപ്പണര്‍ക്ക് എതിരായിരുന്നു. ദ്രാവിഡ് രണ്ട് റണ്ണാണ്‌് നേടിയത്. മെന്‍ഡീസിന്റെ പന്തില്‍ വര്‍ണപുരക്ക് ക്യാച്ച്. ബ്രയന്‍ ലാറയുടെ ലോക റെക്കോര്‍ഡ് തകര്‍ക്കാനെത്തിയ സച്ചിന്‍ വാസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയപ്പോള്‍ സൗരവ് വന്നതും പോയതും ഒരുമിച്ചായിരുന്നു. ഇരു ടീമുകളിലും മാറ്റമുണ്ടായിരുന്നില്ല.
സക്കോര്‍ബോര്‍ഡ്: ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്. ഗാംഭീര്‍-എല്‍.ബി.ഡബ്ല്യൂ-ബി-മെന്‍ഡിസ്-56, സേവാഗ്-നോട്ടൗട്ട്-128, ദ്രാവിഡ്-സി-വര്‍ണപുര-ബി-മെന്‍ഡീസ്-2, സച്ചിന്‍-എല്‍.ബി.ഡബ്ല്യൂ-ബി-വാസ്-5, സൗരവ്-സി-പ്രസന്ന-ബി-വാസ്-0, ലക്ഷ്‌മണ്‍-നോട്ടൗട്ട്-13, എക്‌സ്‌ട്രാസ്-10. ആകെ 44.3 ഓവറിവല്‍ നാല് വിക്കറ്റിന് 214. വിക്കറ്റ് പതനം: 1-167,2-173, 3-178, 4-178. ബൗളിംഗ്: വാസ് 14-1-57-2, കുലശേഖര 8-1-40-0, മെന്‍ഡിസ് 14-1-74-2, മുരളി 8.3-0-39-0
Subscribe to:
Posts (Atom)