Thursday, July 31, 2008

KAMALS DRIVE

ഈ സംഭവ കഥ നാല്‌ വര്‍ഷം മുമ്പാണ്‌... ഗ്രീസിന്റെ ആസ്ഥാനമായ ഏതന്‍സില്‍ ഒളിംപിക്‌സ്‌ നടക്കുന്നു. ലോക കായികരംഗത്തെ വിഖ്യാതരെല്ലാം ഒരുമിച്ച വേദിയില്‍ ജമ്മു കാശ്‌്‌മീരില്‍ നിന്ന്‌ ഒരാള്‍. ഇന്ത്യന്‍ ഒളിംപിക്‌ അസോസിേയഷന്റെ കോട്ടും കുപ്പായവുമെല്ലാം അണിഞ്ഞ കാശ്‌മീരി ആരാണെന്ന്‌ തിരിച്ചറിയാന്‍ പ്രയാസപ്പെട്ടപ്പോള്‍ ഔദ്യോഗികമായി തന്നെ തിരക്കി. കക്ഷി ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രതിനിധിയായി ഒളിംപിക്‌സിന്‌ എത്തിയതാണ്‌. എന്താണ്‌ ഇദ്ദേഹത്തിന്റെ യോഗ്യതയെന്ന്‌ ചോദിച്ചപ്പോള്‍ മറുപടി ഗസ്റ്റ്‌ എന്നായിരുന്നു. ഒളിംപിക്‌ അസോസിയേഷന്‍ ഭാരവാഹികളില്‍ ഒരാളുടെ കുടുംബാംഗമാണ്‌ ഇയാള്‍. ശ്രീനഗറില്‍ തുകല്‍ കച്ചവടമാണ്‌ ജോലി....
ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്റെ ആസ്ഥാനത്ത്‌ ഇത്തരം പല തോന്നിവാസങ്ങളും നടക്കാറുണ്ട്‌, ഇപ്പോഴും നടക്കുന്നു. ഏഷ്യന്‍ ഗെയിംസും ഒളിംപിക്‌സുമെല്ലാം സ്വന്തം കുടുംബത്തെയും മിത്രങ്ങളെയും നാടു കാണിക്കാനുളള വിനോദമാണ്‌ ഐ.ഒ.സി യിലുള്ളവര്‍ക്ക്‌. ദോഹയില്‍ 2006 ല്‍ നടന്ന ഏഷ്യന്‍ ഗെയിംസിനിടെ ഐ.ഒ.സി അതിഥികളായി നൂറോളം പേരാണ്‌ ഖത്തറിന്റെ തലസ്ഥാനത്ത്‌ എത്തിയത്‌. എല്ലാവരും ദിവസങ്ങളോളം ദോഹയും പരിസര പ്രദേശങ്ങളും സര്‍ക്കാര്‍ ചെലവില്‍ കറങ്ങികണ്ടുവെന്ന്‌ മാത്രമല്ല നഗരത്തിലെ ഏറ്റവും വലിയ ഹോട്ടലില്‍ സുരേഷ്‌ കല്‍മാഡി വിളിച്ചു ചേര്‍ത്ത്‌ പത്രസമ്മേളനത്തില്‍ മാധ്യമ പ്രതിനിധികള്‍ക്കൊപ്പം പങ്കെടുക്കാനും ധൈര്യം കാട്ടി. ഫൈവ്‌ സ്‌റ്റാര്‍ ഹോട്ടലില്‍ തിന്നും കുടിച്ചും ഇവര്‍ ആഘോഷം ഗംഭീരമാക്കിയ സമയത്ത്‌ നമ്മുടെ പാവം താരങ്ങള്‍ അല്‍പ്പമകലെ ഖലീഫ സ്‌റ്റേഡിയത്തില്‍ ഒരു മെഡലിനായുളള നെട്ടോട്ടത്തിലായിരുന്നു. (ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ ഖലീഫ്‌ സ്‌റ്റേഡിയത്തിലെത്തിയവര്‍ പത്ത്‌ പേര്‍ മാത്രം)
ബെയ്‌ജിംഗ്‌ ഒളിംപിക്‌സിനും കല്‍മാഡിയുടെയും രണ്‍ധീര്‍ സിംഗിന്റെയും ലളിത്‌ ഭാനോട്ടിന്റെയും കായിക മന്ത്രി എം.എസ്‌ ഗില്ലിന്റെയുമെല്ലാം സുഹൂത്തുകളും കുടുംബങ്ങളുമെല്ലാം സര്‍ക്കാര്‍ ചെലവില്‍ പോവുന്നുണ്ട്‌. എല്ലാവര്‍ക്കും അക്രഡിറ്റേഷനും, സൂട്ടും കോട്ടും താമസവുമെല്ലാം. രാജ്യത്ത്‌ നിന്ന്‌ നൂറോളം മാധ്യമ പ്രവര്‍ത്തകര്‍ ഒളിംപിക്‌സ്‌ അക്രഡിറ്റേഷന്‌ ഒരു വര്‍ഷം മുമ്പ്‌ ഔദ്യോഗികമായി അപേക്ഷിച്ചിരുന്നു. ഇവരില്‍ മുപ്പതോളം പേര്‍ക്ക്‌ മാത്രമാണ്‌ ഐ.ഒ.സി അക്രഡിറ്റേഷന്‍ നല്‍കിയിരിക്കുന്നത്‌. ബാക്കിയുള്ളവര്‍ക്കൊന്നും അനുമതിയില്ലെന്നാണ്‌ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ സ്ഥിതി ചെയ്യുന്ന ഐ.ഒ.സി ആസ്ഥാനത്ത്‌ നിന്നുള്ള മറുപടി.
അക്രഡിറ്റേഷന്‌ അപേക്ഷിച്ച മാധ്യമ പ്രവര്‍ത്തകരുടെ പേരുകളില്‍ കല്‍മാഡിയും സംഘവും സ്വന്തക്കാരെ കുത്തിനിറക്കും. അവര്‍ രാജ്യത്തിന്റെ പ്രതിനിധികളായി മേളകള്‍ നിരങ്ങും. ഈ പതിവ്‌ തുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. ആരും ചോദിക്കാനും പറയാനുമില്ല. കേരളത്തില്‍ നിന്ന്‌ ബെയ്‌ജിംഗിലേക്ക്‌ മൂന്ന്‌്‌ മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ മാത്രമാണ്‌ അക്രഡിറ്റേഷന്‍ നല്‍കിയിരിക്കുന്നത്‌.
അക്രഡിറ്റേഷന്‌ അപേക്ഷിക്കുന്നവര്‍ക്കെല്ലാം നല്‍കുമെന്നാണ്‌ തുടക്കത്തില്‍ ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ സംഘാടക സമിതി (ബി.ഒ.സി.ഒ.ജി) അറിയിച്ചിരുന്നത്‌. വിവിധ രാജ്യങ്ങളിലെ ഒളിംപിക്‌ അസോസിേയഷന്‍ വഴിയായിരുന്നു അക്രഡിറ്റേഷന്‌ അപേക്ഷിക്കേണ്ടത്‌. 2007 ജൂണ്‍ 15 ആയിരുന്നു അക്രഡിറ്റേഷന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. നവംബറില്‍ അക്രഡിറ്റേഷന്‍ പ്രക്രിയ ആരംഭിച്ച സംഘാടക സമിതി 2008 ഫെബ്രുവരിയില്‍ അക്രഡിറ്റേഷന്‍ കാര്‍ഡ്‌ വിതരണവും ആരംഭിച്ചിരുന്നു. കാര്‍ഡ്‌ ലഭിക്കാതെ വന്നപ്പോഴാണ്‌ സ്വന്തം അപേക്ഷ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ തള്ളിയ കാര്യം മാധ്യമ പ്രവര്‍ത്തകര്‍ അറിയുന്നത്‌. പ്രിന്റ്‌ മീഡിയകളില്‍ നിന്നായി 5,600 മാധ്യമ പ്രവര്‍ത്തകരും ഫോട്ടാഗ്രാഫര്‍മാര്‍ക്കുമാണ്‌ സംഘാടക സമിതി അനുമതി നല്‍കിയിരിക്കുന്നത്‌. വിഷ്വല്‍ മീഡിയ അക്രഡിറ്റേഷന്‍ നേടിയവര്‍ 12,000 ത്തോളം പേരാണ്‌.
ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ വഴി ലഭിച്ച അക്രഡിറ്റേഷന്‍ അപേക്ഷകളെല്ലാം അംഗീകരിച്ചതായി ബി.ഒ.സി.ഒ.ജി മീഡിയാ ഓപ്പറേഷന്‍സ്‌ ഡയരക്ടര്‍ സണ്‍ വീജിയ പറഞ്ഞു. ആരെയും സംഘാടക സമതി തഴഞ്ഞിട്ടില്ലെന്ന്‌ ചൈനക്കാര്‍ വിശദീകരിക്കുമ്പോള്‍ ഒന്നാം പ്രതികള്‍ നമ്മുടെ നേതാക്കള്‍ തന്നെയാണ്‌.
അക്രഡിറ്റേഷന്‍ കാര്യത്തില്‍ സുരേഷ്‌ കല്‍മാഡിക്ക്‌ പരാതിപ്പെട്ടപ്പോള്‍ എല്ലാം പരിഹരിക്കാമെന്ന മറുപടി ലഭിക്കുന്നു. ഐ.ഒ.സി ആസ്ഥാനത്ത്‌ മീഡിയ കാര്യങ്ങള്‍ നോക്കുന്നത്‌ ഒരു വനിതാ ഓഫീസറാണ്‌. അവര്‍ക്കാണെങ്കില്‍ ഒരു മറുപടി മാത്രം-വെയിറ്റ്‌... പലരും പല തവണ വെയിറ്റ്‌ ചെയ്‌തു. പക്ഷേ അക്രഡിറ്റേഷന്‍ കിട്ടിയില്ല.
അറുപതോളം പേരാണ്‌ ഇത്തവണ ബെയ്‌ജിംഗില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്‌. ഇത്‌ താരങ്ങളുടെയും അവരെ അനുഗമിക്കുന്ന ഒഫീഷ്യലുകളുടെയും കണക്ക്‌. ഒളിംപിക്‌സ്‌ ആരംഭിച്ചുകഴിഞ്ഞാലാണ്‌ ഉന്നത തല സംഘം പുറപ്പെടുക. ഉന്നത സംഘത്തില്‍ ഒന്നോ രണ്ടോ ഉന്നതരുണ്ടാവും. ബാക്കിയെല്ലാം യെസ്‌ മൂളികളായിരിക്കും. ഇതാണ്‌ നമ്മുടെ ഒളിംപിക്‌സ്‌ പാരമ്പര്യം. ഉന്നതതല സംഘത്തിന്‌ രാജ്യത്തിന്റെ താരങ്ങളുടെ പ്രകടനം കാണാന്‍ താല്‍പ്പര്യമില്ല. നാട്‌ കാണണം. നമ്മുടെ വിവിധ സംസ്ഥാനങ്ങള്‍, അവിടങ്ങളിലുളള സ്‌പോര്‍ട്‌സ്‌ ഭരണാധികാരികള്‍, അവരെല്ലാം സര്‍ക്കാര്‍ ചെലവില്‍ നാടുകാണുമ്പോള്‍ അവിടങ്ങളിലെ കായിക സംസ്‌്‌ക്കാരത്തെയും കായിക വികസനത്തെയും കുറിച്ച്‌ എന്തെങ്കിലും പഠിച്ചിരുന്നെങ്കില്‍ അത്‌ രാജ്യത്തിന്‌ ഗുണമാവുമായിരുന്നു. പക്ഷേ പഠിക്കാനൊന്നും ആര്‍ക്കും താല്‍പ്പര്യമില്ല. കാഴ്‌ച്ചകളാണ്‌ എല്ലാവരുടെയും പഠനം. ബെയ്‌ജിംഗ്‌ കഴിഞ്ഞാല്‍ അടുത്ത ഒളിംപിക്‌സ്‌ സംഘത്തില്‍ സ്ഥാനം നേടാനുളള പിടിവലി ആരംഭിക്കും. ഈ പ്രക്രിയ തല്‍ക്കാലം തടയാന്‍ ആര്‍ക്കുമാവില്ല.

SUPER LEEK........




ബെയ്‌ജിംഗ്‌: സെക്യൂരിറ്റിയുടെ കാര്യത്തില്‍ എല്ലാവരെയും കടത്തി വെട്ടുകയാണ്‌ ചൈന. എന്നിട്ടും ഒളിംപിക്‌സ്‌ ഉദ്‌ഘാടന ചടങ്ങുകളുടെ റിഹേഴ്‌സല്‍ ചോര്‍ന്നതും പരിപാടികളെല്ലാം ലോകം കണ്ടതും ചൈനീസ്‌ സംഘാടകര്‍ക്ക്‌ കനത്ത ആഘാതമായി. കഴിഞ്ഞ ദിവസം ബേര്‍ഡ്‌സ്‌ നെസ്‌റ്റില്‍ നടന്ന റിഹേഴ്‌സല്‍ ഒരു കൊറിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടറാണ്‌ ഒളി ക്യാമറയില്‍ ഷൂട്ട്‌ ചെയ്‌തത്‌. കൊറിയന്‍ ടെലിവിഷന്‍ (എസ്‌.ബി.എസ്‌) ഇത്‌ സംപ്രേഷണം ചെയ്യാനും മടിച്ചില്ല. കൊറിയന്‍ ടെലിവിഷന്‍ ദൃശ്യങ്ങള്‍ കോപ്പിയടിക്കാന്‍ ലോകത്തെമ്പാടുമുളള ടെലിവിഷന്‍ ചാനലുകളും മടിക്കാതെ രംഗത്ത്‌ വന്നപ്പോള്‍ ചൈന സസ്‌പെന്‍സായി നിലനിര്‍ത്തിയ ഉദ്‌ഘാടന ചടങ്ങുകളുടെ പൊലിമ ഇല്ലാതായി. കഴിഞ്ഞ ദിവസമാണ്‌ ബേര്‍ഡ്‌സ്‌ നെസ്‌റ്റ്‌ സ്‌റ്റേഡിയത്തില്‍ റിഹേഴ്‌സല്‍ നടന്നത്‌. റിഹേഴ്‌സല്‍ കാണാന്‍ അധികമാരെയും അനുവദിച്ചിരുന്നില്ല. സ്റ്റേഡിയത്തിലേക്ക്‌ കയറ്റിയവരില്‍ കുറച്ചു പേര്‍ മാധ്യമ പ്രവര്‍ത്തകരായിരുന്നു. അവരെ കര്‍ശന പരിശോധനക്ക്‌ വിധയമാക്കിയിരുന്നു. ക്യാമറകള്‍ അനുവദിച്ചിരുന്നില്ല. കര്‍ക്കശ സുരക്ഷയിലും കൊറിയന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഏങ്ങനെ വീഡിയോ ക്യാമറയുമായി സ്‌റ്റേഡിയത്തിനുള്ളില്‍ കയറിയെന്നത്‌ ഉത്തരം കിട്ടാത്ത ചോദ്യമായും സംഘാടകര്‍ക്ക്‌ നാണക്കേടായും അവശേഷിക്കുന്നു.
2001 ലാണ്‌ ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റി (ഐ.ഒ.സി) ചൈനക്ക്‌ ഒളിംപിക്‌സ്‌ അനുവദിച്ചത്‌. അന്ന്‌ മുതല്‍ ചൈന ഉദ്‌ഘാടന ചടങ്ങുകള്‍ പ്ലാന്‍ ചെയ്യുന്നു. വളരെ രഹസ്യമായാണ്‌ ഉദ്‌ഘാടന പരിപാടികള്‍ ആസുത്രണം ചെയ്‌തത്‌. മൂന്നര മണിക്കൂര്‍ ദീര്‍ഘിക്കുന്ന പരിപാടികള്‍ ലോകത്തിന്‌ ചൈന സമ്മാനിക്കുന്ന വിരൂന്നായിരിക്കുമെന്നാണ്‌ സംഘാടകര്‍ അവകാശപ്പെട്ടത്‌. ചൈനീസ്‌ പരമ്പരാഗത കലകള്‍ക്കൊപ്പം ഹൈടെക്‌ വിപ്ലവവും സമന്വയിപ്പിച്ച്‌ അതിനൂതനമായി ആവിഷ്‌ക്കരിച്ച പരിപാടി ഓഗസ്‌റ്റ്‌ എട്ടിനാണ്‌ ലോകം ആസ്വദിക്കാനിരുന്നത്‌. പക്ഷേ അയല്‍ക്കാരായ കൊറിയക്കാര്‍ ഇങ്ങനെ ചതിക്കുമെന്ന്‌ സംഘാടകര്‍ കരുതിയില്ല.
ദക്ഷിണ കൊറിയന്‍ ചാനലായ എസ്‌.ബി.എസ്‌ ടി.വി സ്റ്റേഷനാണ്‌ ഉദ്‌ഘാടന പരിപാടികള്‍ ചോര്‍ത്തിയത്‌. ഇന്നലെ രാവിലെയിലെ വാര്‍ത്താ ബുളറ്റിനില്‍ വിശദമായി തന്നെ കൊറിയന്‍ ചാനല്‍ ഉദ്‌ഘാടന പരിപാടികളുടെ റിഹേഴ്‌സല്‍ കാണിച്ചു. സംഭവത്തില്‍ ദു: ഖം പ്രകടിപ്പിച്ച ഒളിംപിക്‌സ്‌ സംഘാടകര്‍ കൊറിയന്‍ ചാനലിനെതിരെയും റിഹേഴ്‌സല്‍ ചടങ്ങുകളുടെ ഫോട്ടോകള്‍ എടുത്ത ഫോട്ടോഗ്രാഫര്‍മാരെയും നിരോധിക്കാന്‍ ആലോചിക്കുന്നുണ്ട്‌. ഒളിംപിക്‌സ്‌ നിയമ പ്രകാരം റിഹേഴ്‌സല്‍ ക്യാമറയില്‍ പകര്‍ത്തരുത്‌. തെറ്റ്‌ ചെയ്‌തവരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാന്‍ സംഘാടകര്‍ക്ക്‌ അധികാരവുമുണ്ട്‌. തീര്‍ത്തും നിരുത്തരവാദിത്ത്വ റിപ്പോര്‍ട്ടിംഗാണ്‌ കൊറിയന്‍ ചാനല്‍ നടത്തിയതെന്ന്‌ സംഘാടക സമിതി ഉദ്യോസ്ഥന്‍ സണ്‍ വിയാഡെ കുറ്റപ്പെടുത്തി. ഓഗസ്‌റ്റ്‌ എട്ടിന്‌ ലോകത്തെ വിസ്‌മയിപ്പിക്കുകയാണ്‌ ചൈനയുടെ ലക്ഷ്യം. അത്‌ സംഘാടകര്‍ നിറവേറ്റുമെന്ന്‌ അദ്ദേഹം പറഞ്ഞു. കൊറിയന്‍ ചാനലിന്‌ ഉദ്‌ഘാടന പരപാടികള്‍ സമ്പൂര്‍ണമായി പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ചൈനയിലെ ഏറ്റവും പ്രശസ്‌തനായ സംവിധായകന്‍ ഷാംഗ്‌ യിമോ ഒരുക്കുന്ന മൂന്നര മണിക്കൂര്‍ ഉദ്‌ഘാടന ചടങ്ങുകളുടെ പൊലിമ ഒരിക്കലും നഷ്ടമാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കനത്ത സെക്യൂരിറ്റിയില്‍ ഒുരു മാധ്യമ പ്രവര്‍ത്തകന്‍ എങ്ങനെ വീഡിയോ ക്യാമറയുമായി സ്‌റ്റേഡിയത്തിനുളളില്‍ കയറി എന്ന ചോദ്യത്തിന്‌ പക്ഷേ അദ്ദേഹത്തിന്‌ ഉത്തരമുണ്ടായിരുന്നില്ല. എല്ലാം അന്വേഷിക്കുന്നുണ്ട്‌ എന്ന്‌ മാത്രമായിരുന്നു മറുപടി.

VEERU ONLY


സീനിയേഴ്‌സ്‌ തുലച്ചു
ഗാലി: മേഘാവൃതമായ ആകാശത്തെയും, അജാന്ത മെന്‍ഡീസ്‌- മുത്തയ്യ മുരളീധരന്‍ സ്‌പിന്‍ ദ്വയത്തെയും ചെറുത്തു തോല്‍പ്പിക്കുന്നതില്‍ വീരേന്ദര്‍ സേവാഗ്‌-ഗൗതം ഗാംഭീര്‍ ഓപ്പണിംഗ്‌ സഖ്യം വിജയിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌ക്കോര്‍ വിക്കറ്റ്‌ പോവാതെ 167 ല്‍ എത്തിയിരുന്നു. ഇടക്ക്‌ മഴ പെയ്‌തപ്പോള്‍ മൂന്ന്‌ മണിക്കൂറോളം കളി നഷ്‌ടമായി. പിന്നെ കാണാനായത്‌ നാല്‌ ബാറ്റ്‌സ്‌മാന്മാര്‍ തിരിഞ്ഞു നടക്കുന്നതാണ്‌. ഇന്ത്യ-ലങ്ക ഗാലി ടെസ്‌റ്റ്‌ ആദ്യദിവസം അവസാനിക്കുമ്പോള്‍ നല്ല തുടക്കം പാഴാക്കിയ ഇന്ത്യ ലങ്കക്ക്‌ ഡ്രൈവിംഗ്‌ സീറ്റ്‌ കൈമാറി. നാല്‌ വിക്കറ്റിന്‌ 214 റണ്‍സാണ്‌ ഇന്ത്യന്‍ സ്‌ക്കോര്‍. 128 റണ്‍സുമായി സേവാഗും 13 റണ്‍സുമായി ലക്ഷ്‌മണും ക്രീസിലുണ്ട്‌. ഈ സഖ്യം തകര്‍ന്നാല്‍ ടീമും തകരും. ഒന്നാം ടെസ്‌റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗ്‌ നിരയെ തരിപ്പണമാക്കിയ മുരളിക്ക്‌ ആദ്യം ദിനം ആരും വിക്കറ്റ്‌ സമ്മാനിച്ചില്ല എന്നത്‌ മാത്രമാണ്‌ ഇന്ത്യന്‍ നേട്ടം.-പിന്നെ സേവാഗിന്റെ തട്ടുതകര്‍പ്പന്‍ സെഞ്ച്വറിയും.
ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ഇന്ത്യ കൊളംബോ ദയനീയത മറന്ന്‌ തകര്‍പ്പന്‍ ബാറ്റിംഗാണ്‌ നടത്തിയത്‌. സേവാഗ്‌ സ്വതസിദ്ധമായ ഫോമിലേക്കുയര്‍ന്നപ്പോള്‍ ഗാംഭീര്‍ പ്രതിരോധത്തിലൂടെ കൂട്ടുകാരന്‌ ഉറച്ച പിന്തുണ നല്‍കി. മഴയില്‍ കളി മുടങ്ങുന്നത്‌ വരെ ഇവര്‍ പിടികൊടുത്തില്ല. ആകെ ഒരവസരം നല്‍കിയത്‌ ഗാംഭീറായിരുന്നു. വ്യക്തിഗത സ്‌ക്കോര്‍ 13 ല്‍ അദ്ദേഹം നല്‍കിയ അവസരം ഒന്നാം സ്ലിപ്പില്‍ കുമാര്‍ സങ്കക്കാര പാഴാക്കി. മഴക്ക്‌ ശേഷം കളി പുനരാരംഭിച്ചപ്പോള്‍ അജാന്ത (74 ന്‌ 2), ചാമിന്ദ വാസ്‌ (57 ന്‌ 2) എന്നിവര്‍ ഇന്ത്യക്ക്‌ മുന്നില്‍ വില്ലന്മാരായി. ആദ്യ സെഷനിലെ 29 ഓവറുകളില്‍ വിക്കറ്റ്‌ പോവാതെ 151 റണ്‍സായിരുന്നു ഇന്ത്യന്‍ സ്‌ക്കോര്‍. വാസിന്റെ പന്ത്‌ സിക്‌സറിന്‌ പറത്തി തന്റെ പതിനഞ്ചാം ടെസ്റ്റ്‌ സെഞ്ച്വറി സേവാഗ്‌ പൂര്‍ത്തിയാക്കിയ ഉടന്‍ മറുഭാഗത്ത്‌ ഗാംഭീര്‍ മെന്‍ഡിസിന്റെ പന്തില്‍ വിക്കറ്റിന്‌ മുന്നില്‍ കുടുങ്ങി. 92 പന്തില്‍ നിന്ന്‌ അര്‍ദ്ധശതകം തികച്ച ഗാംഭീര്‍ അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്‌തെങ്കിലും തേര്‍ഡ്‌ അമ്പയറുടെ വിധിയും ഓപ്പണര്‍ക്ക്‌ എതിരായിരുന്നു. ദ്രാവിഡ്‌ രണ്ട്‌ റണ്ണാണ്‌്‌ നേടിയത്‌. മെന്‍ഡീസിന്റെ പന്തില്‍ വര്‍ണപുരക്ക്‌ ക്യാച്ച്‌. ബ്രയന്‍ ലാറയുടെ ലോക റെക്കോര്‍ഡ്‌ തകര്‍ക്കാനെത്തിയ സച്ചിന്‍ വാസിന്റെ പന്തില്‍ വിക്കറ്റിന്‌ മുന്നില്‍ കുരുങ്ങിയപ്പോള്‍ സൗരവ്‌ വന്നതും പോയതും ഒരുമിച്ചായിരുന്നു. ഇരു ടീമുകളിലും മാറ്റമുണ്ടായിരുന്നില്ല.
സക്കോര്‍ബോര്‍ഡ്‌: ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌. ഗാംഭീര്‍-എല്‍.ബി.ഡബ്ല്യൂ-ബി-മെന്‍ഡിസ്‌-56, സേവാഗ്‌-നോട്ടൗട്ട്‌-128, ദ്രാവിഡ്‌-സി-വര്‍ണപുര-ബി-മെന്‍ഡീസ്‌-2, സച്ചിന്‍-എല്‍.ബി.ഡബ്ല്യൂ-ബി-വാസ്‌-5, സൗരവ്‌-സി-പ്രസന്ന-ബി-വാസ്‌-0, ലക്ഷ്‌മണ്‍-നോട്ടൗട്ട്‌-13, എക്‌സ്‌ട്രാസ്‌-10. ആകെ 44.3 ഓവറിവല്‍ നാല്‌ വിക്കറ്റിന്‌ 214. വിക്കറ്റ്‌ പതനം: 1-167,2-173, 3-178, 4-178. ബൗളിംഗ്‌: വാസ്‌ 14-1-57-2, കുലശേഖര 8-1-40-0, മെന്‍ഡിസ്‌ 14-1-74-2, മുരളി 8.3-0-39-0