Tuesday, June 23, 2009

MORTAZA TURN



മൊര്‍ത്തസ നായകന്‍
അഷറഫുല്‍ പടിക്ക്‌ പുറത്ത്‌
ധാക്ക: ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ടീമിന്‌ പുതിയ നായകന്‍. ഓള്‍റൗണ്ടര്‍ മഷ്‌റഫെ മൊര്‍ത്തസക്കാണ്‌ നായകന്റെ തൊപ്പി. ഐ.സി.സി റാങ്കിംഗിലെ നമ്പര്‍ വണ്‍ ഓള്‍റൗണ്ടറായ ഷാക്കിബ്‌ അല്‍ ഹസനാണ്‌ വൈസ്‌ ക്യാപ്‌റ്റന്റെ കുപ്പായം. രണ്ട്‌ വര്‍ഷത്തിലധികമായി ടീമിന്റെ അമരത്ത്‌ തുടരുന്ന മുഹമ്മദ്‌ അഷറഫുലിന്‌ പകരമാണ്‌ പുതിയ നിയമനങ്ങള്‍. ഇംഗ്ലണ്ടില്‍ സമാപിച്ച ഐ.സി.സി 20-20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ പ്രകടനം നിരാശാജനകമായതിനെ തുടര്‍ന്ന്‌ നാട്ടില്‍ അഷറഫുലിനെതിരെ വിമര്‍ശനം വ്യാപകമായിരുന്നു എന്നാല്‍ ക്യാപ്‌റ്റന്‍സി വിടാന്‍ താന്‍ ഒരുക്കമല്ലെന്ന്‌ അഷറഫുല്‍ പ്രഖ്യാപിച്ചതിന്‌ പിറകെയാണ്‌ അദ്ദേഹത്തെ മാറ്റി കൊണ്ടുള്ള ബംഗ്ലാദേശ്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ തീരുമാനം വന്നിരിക്കുന്നത്‌. ക്യാപ്‌റ്റന്‍സിയുടെ ഭാരം കാരണം അഷറഫുലിന്‌ ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും ബാറ്റിംഗില്‍ സജീവമാവാനാണ്‌ അദ്ദേഹത്തില്‍ നിന്നും ക്യാപ്‌റ്റന്‍സി മൊര്‍ത്തസക്ക്‌ നല്‍കുന്നതെന്നും ബോര്‍ഡിന്റെ തീരുമാനങ്ങള്‍ വെളിപ്പെടുത്തി മാധ്യമ വക്താവ്‌ മുഹമ്മദ്‌ ജലാല്‍ യൂനസ്‌ അറിയിച്ചു. നായകന്‍ എന്ന നിലയില്‍ അഷറഫുല്‍ നടത്തിയ സേവനങ്ങളോട്‌്‌ ബോര്‍ഡിന്‌ നന്ദിയുണ്ട്‌. പക്ഷേ ബംഗ്ലാദേശ്‌ ലോക ക്രിക്കറ്റിന്‌ സംഭാവന ചെയ്‌ത മികച്ച ബാറ്റ്‌സ്‌മാനാണ്‌ അഷറഫുല്‍. നായകനായ ശേഷം അദ്ദേഹത്തിന്റെ ബാറ്റിംഗ്‌ സ്വതസിദ്ധമായ ശൈലിയില്ലല്ല. അത്‌ കാരണമാണ്‌ അദ്ദേഹത്തില്‍ നിന്നും നായകന്റെ അമിതഭാരം എടുക്കുന്നതെന്നും വക്താവ്‌ വെളിപ്പെടുത്തി.
2007 ജൂണില്‍, ഇരുപത്തി രണ്ടാമത്തെ വയസ്സിലാണ്‌ അഷറഫുല്‍ ബംഗ്ലാദേശ്‌ ടീമിന്റെ നായകനാവുന്നത്‌. ഹബിബുല്‍ ബഷറില്‍ നിന്നും നായകസ്ഥാനം യുവതാരമായ അഷറഫുലിന്‌ നല്‍കുമ്പോള്‍ ക്രിക്കറ്റ്‌ അധികാരികള്‍ക്ക്‌ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ 38 ഏകദിനങ്ങളില്‍ അഷറഫുലിന്‌ കീഴില്‍ ബംഗ്ലാദേശ്‌ കളിച്ചപ്പോള്‍ ജയിക്കാനായത്‌ എട്ടെണ്ണത്തില്‍ മാത്രമാണ്‌. ഈ എട്ട്‌ വിജയങ്ങള്‍ തന്നെ ദുര്‍ബലരായ എതിരാളികള്‍ക്കെതിരെയും. ടീമിന്‌ ഒരു ടെസ്‌റ്റ്‌ വിജയം സമ്മാനിക്കാന്‍ അഷറഫുലിന്‌ കഴിഞ്ഞതുമില്ല. 13 ടെസ്റ്റുകളിലാണ്‌ അദ്ദേഹത്തിന്‌ കീഴില്‍ ടീം കളിച്ചത്‌. പന്ത്രണ്ടിലും പരാജയപ്പെട്ടു. നായകന്‍ എന്ന നിലയില്‍ മാത്രമല്ല ടീമിലെ പ്രധാന ബാറ്റ്‌സ്‌മാന്‍ എന്ന നിലയിലും അദ്ദേഹത്തിന്‌ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞില്ല. ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ബാറ്റിംഗ്‌ ശരാശരി 22.58 ഉം ഏകദിനങ്ങളില്‍ 25.60 വും ആയിരുന്നു.
നായകനായ അഷറഫുലിന്റെ ഏറ്റവും വലിയ നേട്ടം 2007 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന 20-20 ലോകകപ്പില്‍ ടീം രണ്ടാം റൗണ്ടില്‍ കടന്നത്‌ മാത്രമാണ്‌. പക്ഷേ അഷറഫുല്‍ ടീമിനെ നയിച്ചിറങ്ങിയ പതിനൊന്ന്‌ 20-20 മല്‍സരങ്ങളില്‍ രണ്ടില്‍ മാത്രമായിരുന്നു വിജയം. ഇത്തവണ ഇംഗ്ലണ്ടില്‍ ഒരു മല്‍സരം പോലും ജയിക്കാന്‍ ടീമിനായില്ല. ആദ്യ മല്‍സരത്തില്‍ ഇന്ത്യയോട്‌ തോറ്റപ്പോള്‍ രണ്ടാം മല്‍സരത്തില്‍ അയര്‍ലാന്‍ഡിന്‌ മുന്നില്‍ നാണം കെട്ടു.
വരാനിരിക്കുന്ന സിംബാബ്‌വെ, വിന്‍ഡീസ്‌ പര്യടനങ്ങള്‍ക്കുളള ടീമിനെയാണ്‌ മൊര്‍ത്തസ നയിക്കുന്നത്‌. ദീര്‍ഘകാലമായി ടീമിന്റെ ശക്തനായ ഓള്‍റൗണ്ടറാണ്‌ മൊര്‍ത്തസ. പുതിയ പന്തില്‍ അപകടകരമായി പന്തെറിയുന്ന അദ്ദേഹം വാലറ്റത്തില്‍ കൂറ്റനടിക്കാരനായ ബാറ്റ്‌സ്‌മാനുമാണ്‌. 2007 ല്‍ വിന്‍ഡീസില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവാന്‍ കാരണം മൊര്‍ത്തസയായിരുന്നു. നാല്‌ വിക്കറ്റാണ്‌ ഇന്ത്യക്കെതിരായ മല്‍സരത്തില്‍ മൊര്‍ത്തസ സ്വന്തമാക്കിയത്‌. മിര്‍പ്പൂരില്‍ കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനെതിരെ നടന്ന മല്‍സരത്തില്‍ ബംഗ്ലാദേശ്‌്‌ വിജയിച്ചതും മൊര്‍ത്തസയുടെ മികവിലായിരുന്നു.
ജൂലൈ മൂന്ന്‌ മുതലാണ്‌ ബംഗ്ലാ സംഘം വിന്‍ഡീസ്‌ പര്യടനം ആരംഭിക്കുന്നത്‌. വിന്‍ഡീസ്‌ എ ടീമിനെതിരെ ത്രിദിന വാം അപ്പ്‌ മല്‍സരം കളിച്ച്‌ പര്യടനം ആരംഭിക്കുന്ന ടീം രണ്ട്‌ ടെസ്റ്റുകളിലും മൂന്ന്‌ ഏകദിനങ്ങളിലും ഒരു 20-20 മല്‍സരത്തിലും ക്രിസ്‌ ഗെയിലിന്റെ ടീമിനെ നേരിടും.

ഇന്ത്യയെ ഭയമുണ്ട്‌
സെന്റ്‌ ലൂസിയ: മഹേന്ദ്രസിംഗ്‌ ധോണിയുടെ ഇന്ത്യ ഐ.സി.സി 20-20 ലോകകപ്പില്‍ നാണംകെട്ട്‌ പുറത്തായി എന്നത്‌ സത്യം, സച്ചിന്‍ ടെണ്ടുല്‍ക്കറും സഹീര്‍ഖാനും വിരേന്ദര്‍ സേവാഗുമെല്ലാം ഏകദിന ടീമില്‍ കളിക്കുന്നില്ല എന്നതും സത്യം-പക്ഷേ വിന്‍ഡീസ്‌ ക്യാപ്‌റ്റന്‍ ക്രിസ്‌ ഗെയില്‍ ഇന്ത്യയെ ദുര്‍ബലരായി കാണുന്നില്ല. വെള്ളിയാഴ്‌ച്ച ആരംഭിക്കുന്ന ഏകദിന പരമ്പരക്ക്‌ മുന്നോടിയായി സംസാരിക്കവെ ഇന്ത്യ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ശക്തിയാണെന്നും കാര്യമായ വെല്ലുവിളി തന്റെ ടീം പ്രതീക്ഷിക്കുന്നതായും വിന്‍ഡീസ്‌ നായകന്‍ പറഞ്ഞു.
വിന്‍ഡീസിനെതിരെ കളിക്കുന്ന ഇന്ത്യന്‍ ടീം ദുര്‍ബലമാണെന്ന വ്യഖ്യാനത്തില്‍ കഴമ്പില്ലെന്നാണ്‌ ഗെയില്‍ വ്യക്തമാക്കുന്നത്‌. അനുഭവസമ്പന്നരായ സച്ചിനും സഹീറും സേവാഗും ടീമില്‍ കളിക്കുന്നില്ല. പക്ഷേ ശക്തരായ യുവതാരങ്ങള്‍ ഇന്ത്യന്‍ സംഘത്തിലുണ്ട്‌. ഏത്‌ ബൗളിംഗിനെ നേരിടാനും അവര്‍ക്കറിയാം. 20-20 ലോകകപ്പിലെ ചില ഇന്ത്യന്‍ യുവതാരങ്ങളുടെ പ്രകടനം താന്‍ സസൂക്ഷ്‌മം നിരീക്ഷിച്ചതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കെതിരായ ആദ്യ രണ്ട്‌ ഏകദിനങ്ങള്‍ക്കുളള വിന്‍ഡീസ്‌ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചു. ഫോമിലുളള സീമര്‍ ഫിഡല്‍ എഡ്‌വാര്‍ഡ്‌ ടീമില്‍ കളിക്കുന്നില്ല. ലോകകപ്പിനിടെ പറ്റിയ പരുക്കില്‍ അദ്ദേഹം ചികില്‍സയിലാണ്‌. ഡാരന്‍ ബ്രാവോ, നാര്‍ലസിംഗ്‌ ദിനനാരായണ്‍ എന്നി പുതിയ താരങ്ങള്‍ ടീമിലെത്തിയിട്ടുണ്ട്‌.
ലോകകപ്പില്‍ വിന്‍ഡീസ്‌ ടീം നടത്തിയ പ്രകടനത്തില്‍ ഗെയില്‍ സന്തോഷവാനാണ്‌. ലോകകപ്പ്‌ പോലെ വലിയ ഒരു ചാമ്പ്യന്‍ഷിപ്പില്‍ സെമിഫൈനല്‍ വരെ കളിക്കാനായി. ലോകകപ്പിന്‌ മുമ്പ്‌ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റും ഏകദിന പരമ്പരയും കളിച്ചിരുന്നു. രണ്ട്‌ പരമ്പരകളിലും പരാജയപ്പെട്ടാണ്‌ ടീം ലോകകപ്പില്‍ കളിച്ചത്‌. ഓസ്‌ട്രേലിയയെ പോലെ ശക്തമായ ടീമിനെതിരെ തുടക്കത്തില്‍ തന്നെ വന്‍ വിജയവും കരസ്ഥമാക്കാനായി. ലോകകപ്പ്‌ വിന്‍ഡീസില്‍ എത്തിക്കാന്‍ കഠിന പരിശ്രമമാണ്‌ എല്ലാവരും നടത്തിയത്‌. പക്ഷേ സെമിയില്‍ ലങ്കക്കെതിരെ പിഴച്ചു. സെമി വരെ വിന്‍ഡീസ്‌ എത്തുമെന്ന്‌ കരുതിയവര്‍ കുറവായിരിക്കും. എല്ലാവരും ഏക മനസ്സോടെയാണ്‌ പൊരുതിയത്‌. വിന്‍ഡീസുകാര്‍ക്ക്‌ ദീര്‍ഘകാലത്തിന്‌ ശേഷം ഒരു ലോകകപ്പ്‌ സമ്മാനിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അത്‌ വലിയ നേട്ടമാവുമായിരുന്നെന്നും ഗെയില്‍ പറഞ്ഞു.
ഇന്ത്യന്‍ ടീം ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന്‌ വിന്‍ഡീസ്‌ സീനിയര്‍ താരം രാം നരേഷ്‌ സര്‍വനും പറഞ്ഞു

മൂന്ന്‌ ഇന്ത്യന്‍ താരങ്ങള്‍ വിസയില്ല
ലണ്ടന്‍: മഹേന്ദ്രസിംഗ്‌ ധോണിയും സംഘവും ഇംഗ്ലണ്ടില്‍ നിന്നും നേരിട്ട്‌ വിന്‍ഡീസിലെത്തിയിട്ട്‌ ദിവസങ്ങളായി. പക്ഷേ ടീമില്‍ അംഗങ്ങളായ മുരളി വിജയ്‌, എസ്‌.ബദരീനാഥ്‌, അഭിഷേക്‌ നായര്‍ എന്നിവര്‍ ഇപ്പോഴും ലണ്ടില്‍ തന്നെ തങ്ങുകയാണ്‌. ഇവര്‍ ലോകകപ്പ്‌ സംഘത്തില്‍ അംഗങ്ങളല്ലായിരുന്നു. ലണ്ടനില്‍ എത്തിയപ്പോള്‍ ട്രാന്‍സിറ്റ്‌ വിസ ലഭിച്ചില്ല. ഇത്‌ കാരണമാണ്‌ താരങ്ങള്‍ ലണ്ടനില്‍ തങ്ങുന്നത്‌. ഇന്ന്‌ ട്രാന്‍സിറ്റ്‌ വിസ ശരിയാവുമെന്നും ഉടന്‍ തന്നെ താരങ്ങള്‍ക്ക്‌ വിന്‍ഡീസിലേക്ക്‌ പോവാന്‍ കഴിയുമെന്നും ക്രിക്കറ്റ്‌ ബോര്‍ഡ്‌ വൃത്തങ്ങള്‍ മുംബൈയില്‍ പറഞ്ഞു. കിംഗ്‌സ്റ്റണിലെ സബീനാപാര്‍ക്കില്‍ വെള്ളിയാഴ്‌ച്ചയാണ്‌ പരമ്പരയിലെ ആദ്യ മല്‍സരം നടക്കുന്നത്‌.

ശക്തരായി സ്‌പെയിന്‍, പതര്‍ച്ചയോടെ യു.എസ്‌
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: ഫിഫ ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ സ്‌പെയിന്‍ കോണ്‍ഫെഡറേഷന്‍സ്‌ കപ്പ്‌ ഫുട്‌ബോളിന്റെ ആദ്യ സെമിയില്‍ ഇന്ന്‌ കോണ്‍കാകാഫിലെ കരുത്തായ അമേരിക്കയുമായി കളിക്കുന്നു. ലോക സോക്കറില്‍ അതിശക്തരായി മുന്നേറുന്ന സ്‌പെയിനിന്‌ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ അമേരിക്കന്‍ സംഘത്തിന്‌ കഴിയുന്ന കാര്യം സംശയത്തിലാണ്‌. ഗ്രൂപ്പ്‌ ഘട്ടത്തില്‍ കളിച്ച മല്‍സരങ്ങളില്ലെല്ലാം കരുത്ത്‌ പ്രകടിപ്പിച്ചവരാണ്‌ സ്‌പാനിഷ്‌ സംഘം. അമേരിക്കയാവട്ടെ ആദ്യ രണ്ട്‌ കളികളിലും പരാജയപ്പെട്ട്‌ , അവസാന മല്‍സരത്തില്‍ ഈജിപ്‌തിനെ പരാജയപ്പെടുത്തി ഭാഗ്യത്തിന്റെ അകമ്പടയില്‍ കയറി വന്നവരാണ്‌. ഇറ്റലിക്കും ബ്രസീലിനും മുന്നില്‍ കളി മറന്ന ലെന്‍ഡാല്‍ ഡോണോവാന്റെ സംഘം നിര്‍ണ്ണായകമായ അവസാന മല്‍സരത്തില്‍ മൂന്ന്‌ ഗോളിന്‌ ഈജിപ്‌തിനെ പരാജയപ്പെടുത്തി ശോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്‌ ടിക്കറ്റ്‌ നേടിയത്‌.
സ്‌പാനിഷ്‌ നിരയില്‍ ഗോള്‍ക്കീപ്പര്‍ കാസിയാസ്‌ മുതല്‍ എല്ലാവരും സൂപ്പര്‍ താരങ്ങളാണ്‌. യൂറോപ്പിലെ വമ്പന്‍ ക്ലബുകള്‍ക്ക്‌ കളിക്കുന്ന അതിവേഗക്കാരായ താരങ്ങള്‍ക്ക്‌ അനുഭവസമ്പത്തുമുണ്ട്‌. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ ന്യൂസിലാന്‍ഡിന്റെ വലയില്‍ അഞ്ച്‌ തവണയാണ്‌ കാളപ്പോരിന്റെ നാട്ടുകാര്‍ പന്ത്‌ എത്തിച്ചത്‌. ഫെര്‍ണാണ്ടോ ടോറസും സാവിയുമെല്ലാം കളം മിറഞ്ഞ മല്‍സരത്തില്‍ ഓഷ്യാനയുടെ പ്രതിനിധികളായി കിവിസീന്‌ കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. രണ്ടാം മല്‍സരത്തില്‍ ഏഷ്യന്‍ പ്രതിനിധികളായ ഇറാഖിന്‌ മുന്നില്‍ സ്‌പെയിന്‍ വിയര്‍ത്തിരുന്നു. പക്ഷേ ഒരു ഗോളിന്‌ വിജയിക്കാനായി. ആതിഥേയരായ ദക്ഷിണാഫ്രിക്ക സ്‌പെയിനിനെതിരെ പൊരുതി നിന്നു.
അമേരിക്കന്‍ സംഘത്തിന്‌ ആഫ്രിക്കന്‍ കാലാവസ്ഥയില്‍ അതിവേഗ സോക്കറിന്‌ കഴിയുന്നില്ല. രണ്ട്‌ മല്‍സരത്തില്‍ ടീം തോല്‍ക്കാന്‍ കാരണം ഇതായിരുന്നു.

നല്ല കാലം
ലാഹോര്‍: ലോകകപ്പ്‌ നേട്ടം പാക്കിസ്‌താന്‍ ക്രിക്കറ്റിന്‌ നല്ല കാലമാവുന്നു. ശക്തരായ പ്രതിയോഗികളെയെല്ലാം പരാജയപ്പെടുത്തി രാജകീയമായി ലോകകപ്പില്‍ മുത്തമിട്ട പാക്‌ ടീമിലെ താരങ്ങള്‍ക്ക്‌ വീണ്ടും അവസരമൊരുക്കുകയാണ്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഉടമകള്‍. 2008 ല്‍ ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സിന്റെ സൂപ്പര്‍ ബൗളര്‍ സുഹൈല്‍ തന്‍വീര്‍ അടുത്ത മാസം ലോര്‍ഡ്‌സില്‍ മിഡില്‍സക്‌സിനെതിരായ മല്‍സരത്തില്‍ റോയല്‍സിനായി കളിക്കുമെന്നാണ്‌ സൂചനകള്‍. ആദ്യ ഐ.പി.എല്‍ സീസണില്‍ കളം നിറഞ്ഞ പാക്കിസ്‌താന്‍ താരങ്ങള്‍ക്ക്‌ രണ്ടാം ഐ.പി.എല്ലില്‍ സ്ഥാനമുണ്ടായിരുന്നില്ല. ഇന്ത്യയിലാണ്‌ മല്‍സരങ്ങളെന്ന പേരില്‍ പാക്‌ താരങ്ങള്‍ക്ക്‌ പാക്‌ വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിക്കുകയായിരുന്നു. മുംബൈ സംഭവത്തിന്‌ ശേഷം ഉലഞ്ഞ ഇന്ത്യ-പാക്‌ ക്രിക്കറ്റ്‌ ബന്ധത്തെ തുടര്‍ന്നാണ്‌ പാക്കിസ്‌താന്‍ സ്വന്തം താരങ്ങളെ വിലക്കിയത്‌.
ഇന്ത്യയില്‍ തെരഞ്ഞെടുപ്പ്‌ സമയമായതിനാല്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്ക്‌ മാറ്റിയെങ്കിലും പാക്കിസ്‌താന്‍ താരങ്ങള്‍ക്ക്‌ ടീം ഉടമകള്‍ അവസരം നല്‍കിയില്ല. ലോകകപ്പ്‌ നേട്ടത്തിന്‌ ശേഷം പാക്‌ താരങ്ങളെ സമീപിക്കാന്‍ ഐ.പി.എല്‍ ടീം ഉടമകള്‍ തീരുമാനിച്ചിരിക്കയാണ്‌. സുഹൈല്‍ തന്‍വീര്‍ ലോര്‍ഡ്‌സില്‍്‌ കളിക്കാന്‍ സാധ്യതയുണ്ടെന്ന്‌ റോയല്‍സിന്റെ ഉടമകളിലൊരാളായ മനോജ്‌ ബദാലെ പറഞ്ഞു. മിഡില്‍സക്‌സ്‌ കഴിഞ്ഞ സീസണിലെ ഇംഗ്ലീഷ്‌ 20-20 ചാമ്പ്യന്മാരാണ്‌.
2010 മാര്‍ച്ചില്‍ ഇന്ത്യയില്‍ നടക്കുന്ന അടുത്ത ഐ.പി.എല്ലില്‍ പാക്കിസ്‌താന്‍ താരങ്ങള്‍ കളിക്കുന്നതില്‍ വിരോധമില്ലെന്ന്‌ ഐ.പി.എല്‍ ചെയര്‍മാന്‍ ലളിത്‌ മോഡി പറഞ്ഞു. പാക്‌ താരങ്ങള്‍ കളിക്കുന്ന കാര്യത്തില്‍ രണ്ട്‌ രാജ്യത്തെയും സര്‍ക്കാരുകളാണ്‌ തീരുമാനമെടുക്കേണ്ടത്‌. പാക്കിസ്‌താന്‍ താരങ്ങളുടെ സേവനം ലഭിക്കുകയാണെങ്കില്‍ അത്‌ ഉപയോഗപ്പെടുത്തുന്നതില്‍ സന്തോഷമാണുളളതെന്ന്‌ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സും ഡല്‍ഹി ഡെയര്‍ഡെവിള്‍സും വ്യക്തമാക്കി.

വീനസ്‌ ജയിച്ചു
ലണ്ടന്‍: സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ സ്‌റ്റെഫാനി വോഗെലിനെ നേരിട്ടുളള സെറ്റുകളില്‍ പരാജയപ്പെടുത്തി നിലവിലുളള ജേത്രി അമേരിക്കയുടെ വീനസ്‌ വില്ല്യാംസ്‌ വിംബിള്‍ഡണ്‍ ടെന്നിസ്‌ വനിതാ വിഭാഗം സിംഗിള്‍സില്‍ ആദ്യ റൗണ്ട്‌ പിന്നിട്ടു. സെന്റര്‍ കോര്‍ട്ടില്‍ നടന്ന മല്‍സരത്തില്‍ 6-3, 6-2 എന്ന സ്‌ക്കോറിനാണ്‌ വീനസ്‌ വിജയിച്ചത്‌. തകര്‍പ്പന്‍ ഫോമിലായിരുന്ന സൂപ്പര്‍ താരത്തിന്‌ മല്‍സരം ജയിക്കാന്‍ 73 മിനുട്ട്‌ മാത്രമാണ്‌ വേണ്ടി വന്നത്‌. രണ്ടാം റൗണ്ടില്‍ വീനസിന്റെ പ്രതിയോഗി കാതറിന ബൊന്‍ഡാരങ്കോയാണ്‌. പുരുഷ വിഭാഗത്തില്‍ അഞ്ചാം സീഡ്‌ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രോ 6-3, 6-1, 6-2 എന്ന സ്‌ക്കോറിന്‌ അര്‍ഡനോള്‍ഡ്‌ കലെമന്‍ഡിനെ പരാജയപ്പെടുത്തി അടുത്ത റൗണ്ടിലെത്തി. ശക്തമായ ബേസ്‌ ലൈന്‍ ഗെയിം കാഴ്‌ച്ചവെച്ചാണ്‌ അര്‍ജന്റീനിയന്‍ താരം വിജയം വരിച്ചത്‌. പത്താം സീഡും ഫ്രഞ്ച്‌ ഓപ്പണ്‍ സെമി ഫൈനലിസ്റ്റുമായ ഫെര്‍ണാണ്ടോ ഗോണ്‍സാലസ്‌ റഷ്യയുടെ തൈമറസ്‌ ഗബാഷവിലിയെ തോല്‍പ്പിച്ച്‌ അടുത്ത ഘട്ടത്തിലെത്തി. സ്‌ക്കോര്‍ 7-5, 7-5, 6-3. തുടക്കത്തില്‍ പതറിയ ജര്‍മനിയുടെ ഇരുപത്തിനാലാം സീഡ്‌ താരം ടോമി ഹാസ്‌ പൊരുതിയ ഓസ്‌ട്രിയയുടെ അലക്‌സാണ്ടര്‍ പെയയെ പരാജയപ്പെടുത്തി.

No comments: